തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂൺ എട്ട് മുതൽ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് മെയ് 30നുള്ള ഉത്തരവില്‍ കേന്ദ്രം പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശം ലഭിച്ചിട്ടില്ല. അതിനായി സംസ്ഥാനം കാത്തിരിക്കുകയാണ്. ആരാധനാലയങ്ങൾ തുറക്കാമെന്ന് പറഞ്ഞെങ്കിലും വലിയ ആൾക്കൂട്ടം ഈ ഘട്ടത്തില്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാർഗനിർദ്ദേശം വരുന്ന മുറ്ക്ക് നിയന്ത്രണവിധേയമായി ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ മതമേധാവികളുമായും മതസ്ഥാപന മേധാവികളുമായും ചർച്ച നടത്തുകയായിരുന്നു.
ആരാധനാലയങ്ങളിൽ സാധാരണ നില പുനസ്ഥാപിച്ചാൽ വലിയ ആൾക്കൂട്ടമുണ്ടാകും. അത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നും സർക്കാർ നിലപാടിനോട് എല്ലാവരും യോജിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു, കൃസ്ത്യൻ, മുസ്ലിം വിഭാഗങ്ങളോട് വെവ്വേറെയായാണ് ചർച്ച നടത്തിയത്. വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്താമെന്ന് എല്ലാവരും പറഞ്ഞു. മുതിർന്ന പൗരന്മാരും മറ്റ് രോഗമുള്ളവരും ആരാധനാലയത്തിൽ എത്തും. ഇവർ വരുന്നത് അപകടമാണ്. ഇവരെ കൊവിഡ് പെട്ടെന്ന് പിടികൂടാം. പിടിപെട്ടാലിവരെ സുഖപ്പെടുത്താനും പ്രയാസമാണ്.
പ്രായമായവരിലും ഇതര രോഗികളിലും മരണനിരക്ക് കൂടുതലാണ്. ഇത് ഗൗരവമായി കാണണം. ഈ വിഭാഗം ആളുകളുടെ കാര്യത്തിൽ പ്രത്യേക നിയന്ത്രണം കൊണ്ടുവരുന്നതിനോട് മതനേതാക്കൾ യോജിച്ചു. ആരാധനാലയങ്ങള്‍ വഴി രോഗവ്യാപനം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ മതനേതാക്കള്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഇത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും- പിണറായി വിജയന് പറഞ്ഞു.