തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പൊൾ കോവിഡ് 19 രോഗബാധിതർ.23 പേർക്കും വൈറസ് ബാധ കേരളത്തിന് പുറത്തുനിന്നാണ്.
ഇന്ന് അഞ്ചു പേർക്ക് രോഗം സ്ഥിരീകരിച്ചു.
മലപ്പുറം – 3
പത്തനംതിട്ട ,കോട്ടയം ഓരോന്നും ആണ് ഇന്ന് രോഗം സ്ഥിരീകരിച്ച ജില്ലകൾ.
തിങ്കളാഴ്ച 27 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. 32ൽ 23 പേർക്കും സംസ്ഥാനത്തിനു പുറത്തുനിന്നാണ് രോഗം പിടിച്ചത്. 11 പേർ വിദേശത്തുനിന്നു വന്നവരാണ്. ചെന്നൈ 6, മഹാരാഷ്ട്ര 4, നിസാമുദീൻ 2. സമ്പർക്കത്തിലൂടെ 9 പേർക്കും രോഗം ബാധിച്ചു. ഇതിൽ 6 പേർ വയനാട്ടിലാണ്. ചെന്നൈയിൽനിന്ന് വന്ന ഡ്രൈവറുടെ കുടുംബത്തിലെ മൂന്നു പേർ, സഹ ഡ്രൈവറുടെ മകൻ, സമ്പർക്കത്തിൽവന്ന മറ്റ് 2 പേർ എന്നിവർക്കാണ് രോഗം. വയനാടിന് പുറത്ത് സമ്പർക്കത്തിൽ രോഗബാധയുണ്ടായ മൂന്നു പേരും ഗൾഫിൽനിന്ന് വന്നവരുടെ ഉറ്റവരാണ്.
കൊറോണ വൈറസ് ബാധ രാജ്യത്ത് ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. തുടർന്നുള്ള രോഗവ്യാപനം തടയാനാണ് സംസ്ഥാനം പിന്നീടു ശ്രമിച്ചത്. നമുക്കതിന് കഴിഞ്ഞു. ഇപ്പോൾ കോവിഡ് പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിലേക്കാണു കടക്കുന്നത്. പ്രവാസികളായ സഹോദരങ്ങൾ തിരിച്ചെത്തിത്തുടങ്ങി. ഈ ആഴ്ച മുതൽ കൂടുതൽ പേർ എത്തും. രോഗബാധിത മേഖലകളിൽനിന്ന് വരുന്നവരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുക, സമൂഹവ്യാപനം അകറ്റുക ഇതൊക്കെയാണു മുന്നിലുള്ള ലക്ഷ്യങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കാസര്‍കോട് ഒരാളില്‍ നിന്ന് 22 പേര്‍ക്കാണ് വൈറസ് ബാധിച്ചത്.കണ്ണൂരില്‍ ഒരാളില്‍ നിന്നും ഒന്‍പത് പേരിലേക്കും. വയനാട്ടില്‍ ഒരാളില്‍ നിന്നും ആറ് പേരിലേക്കും രോഗം പകര്‍ന്നു.കാര്യങ്ങള്‍ എളുപ്പമല്ല. നിയന്ത്രണം പാളിയാല്‍ കൈവിട്ട് പോകും. പ്രതീക്ഷിക്കാനാവാത്ത വിപത്ത് നേരിടേണ്ടി വരും. അതിനാലാണ് ആവര്‍ത്തിച്ച് പറയുന്നത്. വരാനിടയുള്ള ആപത്തില്‍ ജാഗ്രത പുലര്‍ത്തണം. ഇതുവരെ രോഗബാധ വേഗത്തില്‍ കണ്ടെത്താനും സുരക്ഷയൊരുക്കാനും സാധിച്ചു. ഇപ്പോള്‍ കൂടുതല്‍ പേര്‍ സംസ്ഥാനത്തേക്ക് വരുന്നു. അവര്‍ക്ക് സുരക്ഷയൊരുക്കാനാവണം.
ഇത് വലിയ വെല്ലുവിളിയാണ്. റോഡ്, റെയില്‍, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ആളുകള്‍ എത്തുന്നു. 33116 പേര്‍ റോഡ് വഴിയും വിമാനം വഴി 1406 പേരും കപ്പലുകള്‍ വഴി 833 പേരും കേരളത്തിലെത്തി. നാളെ ട്രെയിന്‍ സര്‍വീസും ആരംഭിക്കും. ഇതുവരെയുള്ള പോസിറ്റീവ് കേസില്‍ 70 ശതമാനം പുറത്തുനിന്ന് വന്നതും 30 ശതമാനം സമ്ബര്‍ക്കത്തിലൂടെയുമാണ്. രോഗവ്യാപന നിരക്ക് ഒന്നില്‍ താഴെയാണ്. മരണനിരക്കും കുറയ്ക്കാനായി. ബ്രേക് ദി ചെയിനും ക്വാറന്റീനും റിവേഴ്സ് ക്വാറന്റീനും വിജയിപ്പിക്കാനായത് നേട്ടങ്ങള്‍ക്ക് കാരണം.
ഇത് ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും നല്‍കുന്നു. ഇനി മാറ്റങ്ങള്‍ പ്രതീക്ഷിക്കണം. വിദേശത്ത് നിന്നുള്ളവര്‍ കേരളത്തിലേക്ക് വരുമ്ബോള്‍, വിദേശ രാജ്യങ്ങളില്‍ രോഗവ്യാപനം കുറവായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും സ്ഥിതി ഇതായിരുന്നു. ഗള്‍ഫിലും അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രോഗവ്യാപനം ശക്തമാണ്. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് അതത് രാജ്യങ്ങളില്‍ ആന്റിബോഡി ടെസ്റ്റിന് നിര്‍ദ്ദേശം നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഒരേ സമയം അനേകം പേരെ സ്വീകരിക്കേണ്ടി വരുന്നു. അവരെല്ലാവരും ഇങ്ങോട്ട് വരേണ്ടവരും സംരക്ഷിക്കപ്പെടേണ്ടവരുമാണ്. സുരക്ഷിത സ്ഥലത്തേക്ക് ഇവരെ എത്തിക്കണം. രോഗബാധയുള്ളവര്‍ക്ക് പ്രത്യേക പരിചരണവും ഉറപ്പാക്കുകയും വൈറസ് ബാധ തടയലും സംസ്ഥാനം ഏറ്റെടുക്കുന്നു. ഇതുവരെ ലഭിച്ച എല്ലാ ആളുകളുടെയും സഹായ സഹകരണങ്ങള്‍ ഇനിയും ഉണ്ടാകണം.
നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് എത്തുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും ശേഖരിക്കണം എന്ന തീരുമാനം എടുത്തു. അതിന്റെ ഭാഗമായി കൊവിഡ് ജാഗ്രതാ വെബ്പോര്‍ട്ടലില്‍ രജിസ്ട്രേഷനും പാസും നിര്‍ബന്ധമാക്കിയത്. സഹോദരങ്ങള്‍ മറ്റിടങ്ങളില്‍ അനുഭവിക്കുന്ന പ്രയാസത്തെ കുറിച്ച് ബോധ്യമുണ്ട്. സുരക്ഷിതമല്ലാതെയുള്ള യാത്രകള്‍ പ്രയാസം വര്‍ധിപ്പിക്കും. ഓരോരുത്തരുടെയും സുരക്ഷ നാടിന്‍്റെ സുരക്ഷയാണെന്ന് എല്ലാവരും ഓര്‍ക്കണം.
അന്യസംസ്ഥാനത്ത് നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റീന്‍ അനുവദിക്കുന്നുണ്ട്. ഇത് ഫലത്തില്‍ റൂം ക്വാറന്റീന്‍ ആകണം. വീട്ടില്‍ മറ്റുള്ളവരുമായി ഇടപഴകരുത്. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും നിര്‍ദ്ദേശിക്കുന്നതിന് അപ്പുറത്തേക്ക് ആരും പെരുമാറരുത്. കുട്ടികള്‍, പ്രായമായര്‍, രോഗമുള്ളവര്‍ എന്നിവരുമായി ഒറു ബന്ധവും പാടില്ല. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. ഇവിടെയുള്ളവരും അക്കാര്യത്തില്‍ ജാഗ്രത കാട്ടണം.
എങ്ങിനെയാണോ ഇതുവരെ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചത്, ആ സൂക്ഷ്മത ഇനിയും വേണം. ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്വാറന്റീനില്‍ കഴിയുന്നവര്‍ വീട്ടിലുണ്ടെന്ന് ഉറപ്പുവരുത്തല്‍ പൊലീസിന്റെ ബാധ്യതയായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ എല്ലാവരും സഹകരിക്കണം. സംസ്ഥാനത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്നുണ്ട്. പക്ഷെ നാം പൂര്‍ണ്ണമായി സുരക്ഷിതരയെന്ന ബോധ്യത്തോടെ മുന്‍പത്തേത് പോലെ പെരുമാറാന്‍ ആരും തുനിയരുത്.
സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകള്‍ 34 എണ്ണമാണുള്ളത്. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ നിലവില്‍ രോഗികളില്ല.മലപ്പുറം സ്വദേശി കോഴിക്കോടാണ് ചികിത്സയിലുള്ളത്.
ഇന്നത്തെ ദിവസം അന്താരാഷ്ട്ര നഴ്സസ് ദിനമാണ്. സമൂഹത്തിന് നഴ്സുമാരുടെ സംഭാവനയെ ആദരിക്കേണ്ട ദിവസം. കേരളത്തിലെ നഴ്സുമാരുടെ മാതൃകാപരമായ സേവനങ്ങളുടെ നിരവധി ഉദാഹരണങ്ങളുണ്ട്. സ്വജീവന്‍ അര്‍പ്പിച്ച ലിനിയുടെ ഓര്‍മ്മ മനസിലുണ്ട്. വയോധികരെ പരിചരിച്ച് കൊവിഡ് ബാധിച്ച രേഷ്മയും ഒക്കെ നാടിന്റെ അഭിമാനമാണ്.
പൊതുജനാരോഗ്യ സംവിധാനത്തെ ലോകോത്തര നിരവാലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നഴ്സുമാരുടെ സംഭാവന വലുത്. ലോകമാദരിക്കുന്ന കേരളത്തിന്റെ കീര്‍ത്തിയുടെ വലിയ പങ്ക് നഴ്സുമാര്‍ക്ക് അവകാശപ്പെട്ടത്. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു. ലോകത്തെമ്ബാടും മലയാളീ നഴ്സുമാരുടെ സേവനത്തെ പ്രശംസിക്കുന്നു.
ഈ മഹാമാരിയെ ചെറുക്കുന്നതില്‍ ലോകരാജ്യങ്ങളെ സഹായിക്കുന്നത് അവിടുത്തെ മലയാളി നഴ്സുമാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍. അതില്‍ അഭിമാനമുണ്ട്. ഈ ദുരിതകാലത്തും കേരളത്തിന്റെ അംബാസഡര്‍മാരായി അവര്‍ ധീരമായി നിലപാട് കൈക്കൊള്ളുന്നു. ലോകത്തെ മുഴുവന്‍ നഴ്സുമാര്‍ക്കും അഭിവാദനം. നിങ്ങളുടെ നിസ്വാര്‍ത്ഥ സേവനത്തിന് നാടും ലോകവും കടപ്പെട്ടിരിക്കുന്നു.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് റോഡ് വഴി 33000 – ത്തിലേറെ പേര്‍ നാട്ടിലെത്തി. 19000 പേരും റെഡ് സോണ്‍ ജില്ലകളില്‍ നിന്നാണ്. ആകെ പാസിന് അപേക്ഷിച്ച 1.33 ലക്ഷം പേരുണ്ട്. അതില്‍ 72800 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്ന്. 89950 പാസുകള്‍ നല്‍കി. അതില്‍ 45157 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്ന്. ഇതെല്ലാം പകുതിയിലേറെ വരുന്നു. മെയ് ഏഴ് മുതല്‍ വിദേശത്ത് നിന്ന് വന്ന ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ ആ വിമാനങ്ങളില്‍ യാത്ര ചെയ്ത മുഴുവന്‍ പേരെയും പ്രത്യേക നിരീക്ഷണത്തിലാക്കി
അവരുടെ കാര്യത്തില്‍ വലിയ ജാഗ്രത ആരോഗ്യവിഭാഗം പുലര്‍ത്തുന്നു. ഇവരുടെ നിരീക്ഷണത്തിന്റെ ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. എല്ലാ വിവരങ്ങളും കൃത്യമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറിയെന്ന് ഉറപ്പാക്കണം. വാര്‍ഡ് തല സമിതികള്‍ എല്ലാ വാര്‍ഡിലും പ്രവര്‍ത്തിക്കുന്നു. അവര്‍ മികച്ച സേേവനം ഇനിയും നടത്തണം. ക്വാറന്റീനില്‍ കഴിയുന്നവരുടെ കാര്യത്തില്‍ പൊലീസിന്റെ പ്രത്യേക ശ്രദ്ധയും വേണം. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ചെക്പോസ്റ്റ് എന്നിവിടങ്ങളില്‍ എത്തുന്നവര്‍ വീടുകളിലോ ക്വാറന്റീന്‍ കേന്ദ്രത്തിലോ എത്തിയെന്ന് പൊലീസ് ഉറപ്പാക്കണം.
വീട്ടിലേക്ക് പോകുന്നവര്‍ ഒരു കാരണവശാലും വഴിയിലെവിടെയും ഇറങ്ങരുത്. പ്രത്യേക ട്രെയിനില്‍ എത്തുന്നവരുടെ സുരക്ഷാ പരിശോധന ഏകോപന ചുമതല ഡിഐജി എ അക്ബറിനായിരിക്കും. എസ്പി റാങ്കിലെ ഉദ്യോഗസ്ഥരെ സ്പെഷല്‍ ഓഫീസര്‍മാരായി നിയോഗിച്ചിട്ടുണ്ട്. ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നവര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിന്ന് പാസ് വാങ്ങണം. ഒരു ടിക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും വിശദാംശങ്ങള്‍ പാസില്‍ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം. വൈദ്യപരിശോധനയില്‍ രോഗലക്ഷണം ഇല്ലാത്തവര്‍ 14 ദിവസം ഹോം ക്വാറന്റീനില്‍ പ്രവേശിക്കണം. ഇത് പാലിക്കാത്ത നിലയുണ്ടായാല്‍ സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് മാറ്റും.
റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് ആളുകളെ കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനം അനുവദിക്കും. കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ പാസ് അപേക്ഷിക്കാതെ വരുന്ന യാത്രക്കാര്‍ 14 ദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ ക്വാറന്റീനില്‍ പോകണം. റോഡ് മാര്‍ഗം ധാരാളം പേര്‍ വരുന്ന അവസ്ഥയുണ്ട്. ചെക്ക്പോസ്റ്റുകളില്‍ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഒരു ദിവസം കടന്നു വരാവുന്നവരുടെ എണ്ണം കൃത്യമായി കണക്കാക്കി പരമാവധി പേരെ കടത്തിക്കൊണ്ടുവരാന്‍ ശ്രമിക്കും. വളരെ കൂടുതല്‍ പേര്‍ വന്നാല്‍ പിറ്റേ ദിവസത്തേക്ക് പാസ് കിട്ടും.
ട്രെയിനില്‍ ഓപ്പണ്‍ ബുക്കിങാണ് ആരംഭിച്ചത്. ഇവിടെ ഇറങ്ങുന്ന മുഴുവന്‍ പേരെയും പരിശോധിക്കണം. അവര്‍ അതിന് ശേഷം ക്വാറന്റീനില്‍ പോകണം. വിമാനത്താവളങ്ങളിലേത് പോലെ റെയില്‍വെ സ്റ്റേഷനിലും പരിശോധന സൗകര്യം ഒരുക്കും. തിരുവനന്തപുരത്തേക്കുള്ള വണ്ടിക്ക് കോഴിക്കോടും എറണാകുളത്തും മാത്രമാണ് സ്റ്റോപ്പ്. ഇത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. കാസര്‍കോടേക്കുള്ളവരും കണ്ണൂരിലേക്കുള്ളവരും മംഗലാപുരത്തിറങ്ങി റോഡ് മാര്‍ഗം വന്നേക്കും. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് രാജധാനി നിര്‍ത്തുന്ന എല്ലാ സ്റ്റോപ്പുകളിളും ഈ ട്രെയിനും നിര്‍ത്തണമെന്ന് കേരളം റെയില്‍വെയോട് ആവശ്യപ്പെടുന്നത്.
എസി ട്രെയിനുകളില്‍ ദിവസങ്ങളെടുത്തുള്ള യാത്ര രോഗം പടരാന്‍ കൂടുതല്‍ സാധ്യത നല്‍കും. ഇത് വിവിധ രാജ്യങ്ങളിലെ അനുഭവത്തില്‍ ബോധ്യപ്പെട്ടതാണ്. എസി വാഹനത്തിലെ സഞ്ചാരം അപകടം വരുത്തുമെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണ്. നോണ്‍ എസി ട്രെയിനുകളും വാഹനങ്ങളുമാണ് യാത്രക്ക് നല്ലത്. ഇത് കേന്ദ്രത്തിന്റെയും റെയില്‍വെയുടെയും ശ്രദ്ധയില്‍ പെടുത്തും. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ കൊണ്ടുവരാന്‍ പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ രോഗലക്ഷണമില്ലെങ്കില്‍ ക്വാറന്റീനില്‍ പോകേണ്ട.
വിദേശത്ത് നിന്ന് വരുന്നവരില്‍ 20 ശതമാനമാണ് ഗര്‍ഭിണികള്‍. ഇനിയുമേറെ ഗര്‍ഭിണികള്‍ പുറത്തു കുടുങ്ങി കിടക്കുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. അത് വേഗത്തില്‍ പരിഹരിക്കണം. പ്രത്യേക വിമാനത്തിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രസവതീയതി അടുത്ത ഗര്‍ഭിണികള്‍ക്ക് പരിഗണന നല്‍കി വേണം അവരെ തിരികെ കൊണ്ടു വരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. നിലവിലെ വിമാനങ്ങളില്‍ കൂടുതല്‍ സീറ്റ് അവര്‍ക്ക് നല്‍കണം.
സംസ്ഥാനത്ത് നിന്ന് അതിഥി തൊഴിലാളികളുമായി 26 ട്രെയിനുകള്‍ പോയിട്ടുണ്ട്. ഇത്രയും ട്രെയിനുകളിലുമായി 29366 പേര്‍ തിരിച്ച് പോയി. ബിഹാറിലേക്കാണ് ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ പോയത്. ഒന്‍പത് ട്രെയിനുകള്‍ അവിടേക്ക് സര്‍വ്വീസ് നടത്തി. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തിന്റെ അഭിപ്രായവും നിര്‍ദ്ദേശവും അറിയിച്ചു.
കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഇന്ന് തന്നെ കേന്ദ്രത്തിന് സമര്‍പ്പിക്കും. സംസ്ഥാനത്ത് ആഭ്യന്തര വിമാന യാത്ര ആരോഗ്യ സുരക്ഷാ മാനദണ്ഡം പാലിച്ച് അനുവദിക്കണം എന്നാണ് കേരളത്തിന്‍്റെ നിലപാട്. സംസ്ഥാനത്തിനകത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിക്കണം, മെട്രോ സര്‍വീസ് ആരംഭിക്കണം, അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസിന് സമയമായിട്ടില്ലെന്നും കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി.
പ്രധാന നഗരങ്ങളില്‍ നിന്ന് നോണ്‍ സ്റ്റോപ് ട്രെയിന്‍ ആവശ്യപ്പെട്ടു. ജില്ലക്കകത്ത് കര്‍ശന നിബന്ധനകളോടെ ബസ് സര്‍വീസ് അനുവദിക്കണം, ജില്ല വിട്ടുള്ള ബസ് സര്‍വീസിന് സമയമായിട്ടില്ല. സുരക്ഷാ മാനദണ്ഡം കര്‍ശനമായി പാലിക്കണം. ഇത് ലംഘിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കും. യാത്രക്കാരുടെ എണ്ണം കുറക്കുന്നത് കൊണ്ട് ടിക്കറ്റ് നിരക്കില്‍ വര്‍ധന വേണ്ടി വരും.
ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ പുനരാരംഭിക്കണം. ശാരീരിക അകലം പാലിച്ച് റെസ്റ്റോറന്റുകള്‍ തുറക്കാന്‍ അനുവദിക്കാം. കര്‍ശന വ്യവസ്ഥയോടെ ഓട്ടോറിക്ഷ അനുവദിക്കണം. യാത്രക്കാരുടെ എണ്ണം ഒന്നാക്കി നിജയപ്പെടുത്തണം. നിര്‍മ്മാണ പ്രവര്‍ത്തനം വേഗത്തില്‍ നടക്കണം. ഇതിനാവശ്യമായ വസ്തുക്കള്‍ ലഭ്യമാക്കും. മഴക്ക് മുന്‍പ് പരമാവധി നിര്‍മ്മാണം നടക്കണം. തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക വൃത്തിക്ക് ബാധകമാക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് പോകുന്നവരെ അവിടെ പ്രവേശിപ്പിക്കാന്‍ തദ്ദേശ സ്ഥാപനത്തിന് ബാധ്യതയുണ്ട്. പഞ്ചായത്ത് മാറിയെന്ന കാരണം പറഞ്ഞ് ആരെയും മാറ്റിനിര്‍ത്തരുത്.
സംസ്ഥാനത്ത് പൊതുവില്‍ എല്ലാവരും മാസ്ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. എന്നാല്‍ അപൂര്‍വ്വം ചിലര്‍ മാസ്കില്ലാതെ പുറത്തിറങ്ങുന്നു. അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. റോഡരികില്‍ ചിലയിടത്ത് മാസ്ക് വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സുരക്ഷിതമല്ലാത്ത വില്‍പ്പന അനുവദിക്കില്ല. മാസ്ക് മുഖത്ത് വച്ച് നോക്കി തിരിച്ച് കൊടുത്ത് പോകുന്നത് പോലുള്ള നടപടികള്‍ അനുവദിക്കില്ല. മാസ്ക് വില്‍പ്പന സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കും. അതേസമയം സംസ്ഥാനതലത്തില്‍ മാസ്ക് ഉല്‍പ്പാദനം വര്‍ധിച്ചത് നല്ല കാര്യമാണ്.
ജില്ല വിട്ട് യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമല്ല. സംസ്ഥാനത്ത് ഇളവുകളുടെ ഭാഗമായി തുറന്ന ചില മാര്‍ക്കറ്റുകളില്‍ സുരക്ഷാ നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് പരാതിയുണ്ട്. എല്ലാ പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും ശാരീരിക അകലം അടക്കം കര്‍ശനമായി പാലിക്കണം.
പ്രതിസന്ധി കാലമാണെങ്കിലും സംസ്ഥാനത്തിന്റെ പൊതുവികസനം തടസമില്ലാതെ മുന്നോട്ട് പോകണം. ദേശീയപാത വികസന പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമായി തലപ്പാടി-ചെങ്കള റീച്ചിന്റെ പ്രവര്‍ത്തനത്തിന് അനുമതിയായി. പദ്ധതിക്ക് സ്റ്റാന്റിങ് ഫിനാന്‍സ് കമ്മിറ്റി അംഗീകാരം നല്‍കി. ഉപരിതല ഗതാഗത വകുപ്പ് അനുമതി കിട്ടിയാല്‍ ടെണ്ടര്‍ ക്ഷണിക്കാം. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് നന്ദി രേഖപ്പെടുത്തുന്നു.
39 കിലോമീറ്റര്‍ ദൂരം 45 മീറ്റര്‍ വീതിയില്‍ ആറ് വരിയാക്കി വികസിപ്പിക്കും. 1968.84 കോടി ചിലവ്. രണ്ടര വര്‍ഷം കൊണ്ട് നിര്‍മ്മാണം തീര്‍ക്കും. 35.66 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതിന് 683.9 കോടി ചിലവ് പ്രതീക്ഷിക്കുന്നു. ഈ തുകയുടെ 25 ശതമാനം സംസ്ഥാനം വഹിക്കും. തലപ്പാടി മുതല്‍ കഴക്കൂട്ടം വരെ 521.81 കിലോമീറ്റര്‍ ദേശീയപാതാ വികസനത്തിനാണ് ആവശ്യപ്പെട്ടത്. 226.22 കിമീ ദൂരം വികസിപ്പിക്കാനുള്ള എട്ട് പദ്ധതികള്‍ ഈ വര്‍ഷം ആരംഭിക്കുക ലക്ഷ്യം.
തലശേരി-മാഹി ബൈപ്പാസ് പ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട് ബൈപ്പാസ് ആറ് വരിയാക്കാന്‍ നടപടി തുടങ്ങി. ഭൂമിയേറ്റെടുക്കാന്‍ 20000 കോടി ചിലവാക്കപ്പെടും. സംസ്ഥാനത്തിന്റെ തൊഴില്‍ സാധ്യത കൂടി വര്‍ധിപ്പിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനും ദേശീയപാതാ വികസനം മുതല്‍ക്കൂട്ടാവും. വ്യവസായ-വാണിജ്യ വികസനത്തിന് പദ്ധതി മുതല്‍ക്കൂട്ടാവും.
ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രവേശന പരീക്ഷ നടത്താന്‍ തീരുമാനിച്ചു. പോളിടെക്നിക് കഴിഞ്ഞ് ലാറ്ററല്‍ എന്‍ട്രി വഴി എഞ്ചിനീയറിങിന് പ്രത്യേക പരീക്ഷ ഉണ്ടാവില്ല. മാര്‍ക്ക് അടിസ്ഥാനത്തില്‍ പ്രത്യേക പ്രവേശനം. സംസ്ഥാനത്തെ പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വീടിനടുത്തുള്ള പോളിടെക്നികില്‍ പരീക്ഷയ്ക്ക് അവസരം. ജൂണ്‍ ഒന്നിന് സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കും. സാധാരണ പ്രവര്‍ത്തനം പിന്നീട് തീരുമാനിക്കും.ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികള്‍ വലിയ താത്പര്യത്തോടെ സഹായിക്കുന്നു. അതില്‍ നന്ദി അറിയിക്കുന്നു