ന്യൂഡൽഹി: വിജനമായ ഹൈവേയുടെ അരികില്‍ നിന്ന് കൊണ്ട് കടന്നു പോകുന്ന ഓരോ ട്രക്കിനും കൈനീട്ടുകയാണ് ഒരു യുവതി. അവരുടെ ഒരു കയ്യില്‍ ചെറിയൊരു ബാഗും തോളില്‍ മൂന്നു വയസ്സുകാരി മകളുമുണ്ട്. എന്നാല്‍ കടന്നു പോകുന്ന ട്രക്കുകളോ വാഹനങ്ങളോ ഇവര്‍ക്ക് മുന്നില്‍ നിര്‍ത്തുന്നില്ല. ഇന്‍ഡോറില്‍ നിന്നും അമേഠിയിലെ വീട്ടിലേക്ക് മകള്‍ നര്‍ഗീസിനൊപ്പം കാല്‍നടയാത്ര ചെയ്യുന്ന 25 കാരിയായ റുക്സാന ബാനോ എന്ന യുവതിയാണിത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ആശങ്കയിലാണ് റുക്സാന ഈ യാത്ര തീരുമാനിച്ചത്.
900 കിലോമീറ്ററാണ് ഇവര്‍ക്ക് നടന്നു തീര്‍ക്കേണ്ടത്. തലേന്ന് രാത്രി മകള്‍ ഒന്നും കഴിച്ചിട്ടില്ല.
എന്റെ കുഞ്ഞിന് ഓര്‍ത്ത് പേടി തോന്നുന്നു. വാഹനങ്ങളില്‍ ലിഫ്റ്റ് കിട്ടിയില്ലെങ്കിലും കാല്‍നടയായി വീട്ടിലേക്കുള്ള യാത്ര തുടരാനാണ് തീരുമാനം. റുക്സാന പറയുന്നു. എട്ട് പേരുടെ (അവളുടെ ബന്ധുക്കള്‍) ഒരു സംഘത്തിനൊപ്പമാണ് ഈ അമ്മയും മകളും യാത്ര ചെയ്യുന്നത്.
അമേഠിയിലെ ജഗദീഷ്പൂര്‍ സ്വദേശികളായ റുക്സാനയും ഭര്‍ത്താന് അക്കീബും മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് താമസിച്ചിരുന്നത്. അക്കീബ് ഭക്ഷണശാലയിലെ വെയിറ്ററാണ്. റുക്സാന വീടുകളില്‍ സഹായിയായി പോകുന്നുണ്ട്. ഒരു മാസം ലഭിക്കുന്ന 9000 രൂപയില്‍ നിന്ന് 3000 രൂപ മകളുടെ ഭാവിക്കായി ഈ മാതാപിതാക്കള്‍ മാറ്റി വയ്ക്കും.
എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് ജോലി നഷ്ടപ്പെട്ടു. കയ്യിലുണ്ടായിരുന്നതൊക്കെ ചെലവായിപ്പോയി. എന്നാല്‍ മകള്‍ക്ക് വേണ്ടി സമ്ബാദിച്ചതില്‍ നിന്ന് ഒരു ചില്ലി പോലും ചെലവാക്കാന്‍ റുക്സാന തയ്യാറായിരുന്നില്ല. മകളെ കൊവിഡ് ബാധയില്‍ നിന്ന് രക്ഷിക്കാന്‍ ഇന്‍ഡോറിലെ വീട്ടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാതെ കഴിച്ചു കൂട്ടുകയായിരുന്നു എന്ന് റുക്സാന പറയുന്നു. മധ്യപ്രദേശിലെ ബിസിനസ് കേന്ദ്രമായ ഇന്‍ഡോറില്‍ വളരെ ഗുരുതരമായ അവസ്ഥയിലാണ് കൊവിഡ് വ്യാപിച്ചിരിക്കുന്നത്.
ഏപ്രില്‍ മാസത്തില്‍ ലോക്ക് ഡൗണ്‍ നീട്ടിയപ്പോള്‍ റുക്സാനയുടെ ബന്ധുക്കളില്‍ ചിലര്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ തീരുമാനിച്ചു. പക്ഷേ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ തങ്ങള്‍ ഇവിടെ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് റുക്സാന പറയുന്നു. എന്നാല്‍ വീണ്ടും ലോക്ക് ഡൗണ്‍ നീട്ടുകയും കൊറോണ വ്യാപനം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് നാട്ടിലേക്ക് തിരിച്ചു പോകാന്‍ ഇവര്‍ തീരുമാനിച്ചത്. മകള്‍ക്ക് കൊറോണ ബാധിക്കുമോ എന്നായിരുന്നു ഇവരുടെ ഏറ്റവും വലിയ ഭയം. അങ്ങനെ അത്യാവശ്യം വസ്ത്രങ്ങളും ബിസ്കറ്റും ജാമും വെള്ളവുമെടുത്ത് ഇവര്‍ യാത്ര ആരംഭിച്ചു.
ബധനാഴ്ച രാത്രിയാണ് ഇവര്‍ യാത്ര ആരംഭിച്ചത്. ട്രക്കുകളിലും ട്രാക്റ്ററിലും ലിഫ്റ്റ് ചോദിച്ചാണ് ഇവര്‍ യാത്ര തുടരുന്നത്. ശനിയാഴ്ച രാത്രി ഇവര്‍ ലക്നൗവിലെത്തിയിരുന്നു. മകളെയും തോളിലെടുത്ത് റുക്സാനയാണ് സംഘത്തിന്റെ ഏറ്റവും മുന്നിലുള്ളത്. ചൂടിനെ പ്രതിരോധിക്കാന്‍ മകളെ ഒരു തുണി കൊണ്ട് മൂടിയാണ് നടത്തം. ഇത്തരത്തില്‍ സ്വദേശത്തേയ്ക്ക് മടങ്ങുന്ന ആയിരക്കണക്കിന് അതിഥി തൊഴിലാളികളുടെ പ്രതിനിധിയാണ് റുക്സാനയും നര്‍ഗീസും.