തിരുവനന്തപുരം:വിദേശരാജ്യങ്ങളിൽനിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും ആളുകളുടെ എണ്ണം കണക്കാക്കിയാൽ വളരെ കുറച്ചു മലയാളികളെ മാത്രമേ ആദ്യഘട്ടത്തിൽ കൊണ്ടുവരുന്നുള്ളൂ എന്നാണ് സൂചന. കിട്ടിയ വവിരമനുസരിച്ച് കേരളത്തിലെ കൊച്ചി, കോഴിക്കോട് തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം എത്തിച്ചേരുക 2250 പേരാണ്.
കേന്ദ്രസർക്കാർ ആകെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നത് 80,000 പേരെയാണെന്നും വിവരമുണ്ട്. പക്ഷേ അടിയന്തിരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുൻഗണന നാം കണക്കാക്കിയത് 1,68,136 പേരാണ്. തിരിച്ചുവരാൻ രജിസ്റ്റർ ചെയ്തവർ 4,42,000 പേരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തൊഴിൽ നഷ്ടപ്പെട്ടവർ, തൊഴിൽ കരാർ പുതുക്കിക്കിട്ടാത്തവർ, ജയിൽമോചിതർ, ഗർഭിണികൾ, ലോക്ക്ഡൗണിന്റെ ഭാഗമായി മാതാപിതാക്കളിൽനിന്ന് വേറിട്ടുനിൽക്കുന്ന കുട്ടികൾ, സന്ദർശക വിസയിൽ എത്തിയവർ, കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾ തുടങ്ങിയ വിഭാഗങ്ങൾ അടങ്ങുന്നതാണ് നമ്മൾ തയ്യാറാക്കിയ മുൻഗണനാ ലിസ്റ്റ്. ഇത് കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. ഇത് കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാട്ടിലെത്തുന്ന പ്രവാസികളെ നേരെ വീട്ടിലേക്ക് വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരെ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലാക്കും. ഏഴാം ദിവസം പിസിആര്‍ ടെസ്റ്റ് നടത്തും. ആ ടെസ്റ്റില്‍ നെഗറ്റീവ് ആയവരെ വീടുകളിലേക്ക് അയയ്ക്കും. പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിലേക്ക് മാറ്റും.
വീടുകളില്‍ പോകുന്നവര്‍ തുടര്‍ന്നും ഒരാഴ്ചക്കാലം ക്വാറന്റൈനില്‍ തുടരണം. സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്ത് വരുന്നവര്‍ക്ക് ക്വാറന്റൈനില്‍ കഴിയുമ്ബോള്‍ ആന്റി ബോഡ് ടെസ്റ്റ് നടത്തും. അതിനായി രണ്ടുലക്ഷം ടെസ്റ്റ് കിറ്റുകള്‍ കേരളം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.