മാന്നാർ : ചെന്നൈ മുതൽ ചെന്നിത്തല വരെ നീളുന്ന 760 കിലോമീറ്റർ യാത്ര. നീണ്ട പതിനെട്ട് മണിക്കൂർ. പൂർണ ഗർഭിണിയായ ഭാര്യയുമായി കാറിലുള്ള യാത്ര നാട്ടിൽ അവസാനിപ്പിച്ചപ്പോഴേക്കും തളർന്നുപോയിരുന്നു ശ്യാമേഷ്. ഭാര്യക്ക് കുഴപ്പമൊന്നുമില്ലെന്നതിലായിരുന്നു ആശ്വാസം.
ചെന്നിത്തല കാരാഴ്മകിഴക്ക് പെരുമ്പ്രാവള്ളിൽ നന്ദനത്തിൽ രാധാകൃഷ്ണൻ നായരുടെ മകളായആതിര (26)യും ഭർത്താവ് ശ്യാമേഷും ജോലിസംബന്ധമായി ചെന്നൈയിലെ വില്ലിവാക്കത്തായിരുന്നു താമസം. ശ്യാമേഷ് സോഫ്‌റ്റ്‌വേർ എൻജിനീയറും ആതിര ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥയുമാണ്.
ഗർഭിണിയായ ആതിരയേയുംകൊണ്ട് മാർച്ച് മാസം അവസാനം നാട്ടിലെത്താനിരുന്നതാണ് ശ്യാമേഷ്. എന്നാൽ, കൊറോണയും തുടർന്നുണ്ടായ ലോക്ഡൗണും കാര്യങ്ങൾ കീഴ്‌മേൽ മറിച്ചു. ഇവർ ചെെന്നെയിൽ പെട്ടുപോയി. ഇവർ രണ്ടുപേരും മാത്രമാണ്് ചെെന്നെയിലുണ്ടായിരുന്നത്. സഹായിക്കാൻ മറ്റാരുമില്ലാത്ത അവസ്ഥ.
ഒൻപതുമാസം ഗർഭിണിയായ ആതിരയെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണം. ഏപ്രിൽ 15-ലേക്ക് െട്രയിൻ ടിക്കറ്റ് ലഭിച്ചിരുന്നു. എന്നാൽ, ലോക്ഡൗൺ പിന്നെയും നീട്ടിയതോടെ കാര്യങ്ങൾ കുഴപ്പത്തിലായി. തുടർന്ന് ആലപ്പുഴ കളക്ടർ ഓഫീസിൽ യാത്രാ പാസിന് അപേക്ഷിച്ചു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ല എന്ന കാരണത്താൽ അപേക്ഷ നിരസിച്ചു. ആതിരയെ പരിശോധിച്ചിരുന്ന തമിഴ്‌നാട്ടിലെ ഡോക്ടർ ഇങ്ങനെ ഒരു സർട്ടിഫിക്കറ്റ് നൽകിയതുമില്ല. കാര്യങ്ങൾ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും ബോധ്യപ്പെട്ടപ്പോൾ അവർ പെട്ടെന്ന് പാസ് അനുവദിച്ചു.
പാസ് ലഭിച്ചുകഴിഞ്ഞപ്പോൾ യാത്രയ്‌ക്കായി തടസ്സം. ഇവരെ നാട്ടിലേക്ക് കൊണ്ടുവരാമെന്ന് ഏറ്റിരുന്ന വാഹനവും വ്യക്തിയും പിന്മാറി. 28 ദിവസം ക്വാറന്റൈനിൽ പോകാൻ തനിക്ക് കഴിയില്ല എന്നാണ് അയാൾ പറഞ്ഞ കാരണം. ഇതോടെ നാട്ടിലെത്താൻ വാഹനമില്ലാത്ത അവസ്ഥ. വിവരങ്ങൾ അറിഞ്ഞ സുഹൃത്ത് തന്റെ വാഹനം നൽകാമെന്ന് സമ്മതിച്ചതോടെ ശ്യാമേഷ് സ്വയം ഓടിച്ചുവരാൻ തയ്യാറെടുത്തു. പുതിയ വാഹനപാസിനായി കളക്ടർക്ക് വീണ്ടും അപേക്ഷ നൽകി. പെട്ടെന്നുതന്നെ അവർ പാസ് അനുവദിച്ചു.
തുടർന്ന് ശ്യാമേഷ് സ്വയം കാറോടിച്ച് 18 മണിക്കൂർകൊണ്ട് നാട്ടിലെത്തിക്കുകയായിരുന്നു. ഇടയ്ക്കിടെ കാർ നിർത്തി 10 മിനിറ്റോളം ആതിരയെ നടത്തിച്ചും വിശ്രമിച്ചുമായിരുന്നു യാത്ര. വ്യാഴാഴ്ച പുലർച്ചേ നാലുമണിക്ക് ചെന്നൈയിലെ മാമ്പലത്തുനിന്ന് പുറപ്പെട്ട് രാത്രി 10 മണിയോടെ ചെന്നിത്തലയിലെത്തി.
തമിഴ്‌നാട്ടിലും കേരള അതിർത്തിയിലുമെല്ലാം കാര്യങ്ങൾ എളുപ്പമായിരുന്നുവെങ്കിലും ആലപ്പുഴ ജില്ലാ അതിർത്തിയായ ഇടപ്പോൺ ഐരാണിക്കുഴിയിൽ എത്തിയപ്പോൾ മാത്രമാണ് പോലീസിൽനിന്ന് മോശമായ അനുഭവം ഉണ്ടായതെന്ന് ഇരുവരും പറയുന്നു. എല്ലാരേഖകളും ഉണ്ടായിട്ടും കുറ്റവാളികളെ ചോദ്യം ചെയ്യുന്നതുപോലെ ഇരുപത് മിനിറ്റോളം പോലീസ് ഇവരെ തടഞ്ഞുവെച്ച് ചോദ്യംചെയ്തു. പിന്നീട് ജില്ലാ പോലീസ് മേധാവി ഇടപെട്ടാണ് യാത്ര സുഗമമാക്കിയത്. വീട്ടിലെത്തിയശേഷം ഒരുമുറിക്കുള്ളിൽ 28 ദിവസത്തേക്ക് ഇരുവരും ക്വാറന്റൈനിലായി.
സജി ചെറിയാൻ എം.എൽ.എ, കൊടിക്കുന്നിൽ സുരേഷ് എം.പി. എന്നിവരും ആലപ്പുഴ പ്രസ്‌ക്ലബ്ബും യാത്രാനുമതിക്കായി സഹായിച്ചുവെന്നും ഇവർ പറഞ്ഞു.
Anu
April 26, 2020 at 9:49 am
Very bad choice to have done this travel.
People should not travel if they r getting enough treatment at wherever they r.
News like this is not welcome.
Putting a pregnant women’s health at risk is completely uncalled for.