ന്യൂഡല്‍ഹി: വിദേശത്ത് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തല്ക്കാലം തിരികെ എത്തിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. കേന്ദ്രസര്‍ക്കാര്‍ നിലപാട് ശരിവച്ചുകൊണ്ട് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രവാസികള്‍ അവരുടെ സ്ഥലങ്ങളില്‍ തുടരണമെന്നും കോടതി നിര്‍ദേശിച്ചു.
ഇപ്പോള്‍ യാത്ര അനുവദിച്ചാല്‍ അത് കേന്ദ്രത്തിന്റെ യാത്രാവിലക്കിന് വിരുദ്ധമാകും. ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്രം ഇടപെടുകയും ചെയ്യുന്നുണ്ട്.
പിന്നെ എന്തിനാണ് തിരിച്ചുവരുന്നതെന്ന് ജസ്റ്റീസ് നാഗേശ്വര്‍ റാവു ചോദിച്ചു.
യുകെയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിലായിരുന്നു നാഗേശ്വരറാവുവിന്റെ പ്രതികരണം. വിദ്യാര്‍ഥികളെ തിരികെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നും യുകെയില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്കി. സുരക്ഷിതരാണെങ്കില്‍ പിന്നെ എന്തിനാണ് തിരികെവരുന്നതെന്ന് നാഗേശ്വര്‍ റാവു ചോദിച്ചു. സുരക്ഷിതരാണെങ്കില്‍ എവിടെയാണോ ഉള്ളത്, അവിടെ തുടരണമെന്ന് കോടതി പറഞ്ഞു.
ഗള്‍ഫിലും ഇംഗ്ലണ്ടിലും അമേരിക്കയിലും ഇറാനിലും അടക്കം വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇറാനില്‍ കുടുങ്ങിയ മത്സ്യ തൊഴിലാളിയുടെ ഭാര്യ നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ആദ്യം വാദം തുടങ്ങിയത്. ഇറാനില്‍ 6000 മത്സ്യ തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടെന്ന് തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഈ കേസില്‍ മറുപടി സത്യവാങ്മൂലം നല്കാന് അനുമതി വേണമെന്ന് തുഷാര്‍മേത്ത കോടതിയോട് ആവശ്യപ്പെട്ടു.
പ്രവാസികളെ തിരിച്ചെത്തിക്കണമെന്നും രോഗം ബാധിച്ചവര്‍ക്ക് ചികിത്സയും ഭക്ഷണവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. പ്രവാസി ലീഗല്‍ സെല്‍, എം കെ രാഘവന് എംപി ഉള്‍പ്പടെയുള്ളവര്‍ നല്കിയ ഹര്‍ജികളും പരിഗണിക്കുന്നുണ്ട്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ നാലാഴ്ചയ്ക്കകം തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്കി. ഹര്‍ജികള്‍ ഒരു മാസത്തേക്ക് മാറ്റുകയും ചെയ്തു.