തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് രണ്ട് പേര്‍ക്കും, എറണാകുളത്ത് മൂന്ന് പേര്‍ക്കും പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്കും,ഇടുക്കിയില്‍ ഒരാള്‍ക്കും , കോഴിക്കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാലുപേര്‍ ദുബായില്‍ നിന്നും ഒരാള്‍ യുകെ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 112 ആയി. 12 പേർ ഇതുവരെ രോഗവിമുക്തരായി.
സംസ്ഥാനത്ത് നിലവില്‍ 76,542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. 76010 പേര്‍ വീടുകളിലും 542 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 122 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4902 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3465 എണ്ണത്തിന്റെ ഫലം നെഗറ്റീവാണെന്നാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
അതേസമയം വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതേതുടര്‍ന്ന് പകര്‍ച്ച വ്യാധി തടയാന്‍ പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കി. പൊതു ജനങ്ങളുടെയും ഗ്രൂപ്പുകളുടെയും പരിപാടികള്‍ തടയാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങുന്നവര്‍ ഐഡി കാര്‍ഡ് അല്ലെങ്കില്‍ പാസ്സ് നിര്‍ബന്ധമായും കൈയില്‍ വെക്കണമെന്നും ഒഴിച്ചു കൂടാന്‍ പറ്റാത്ത സ്ഥിയില്‍ മാത്രമേ പുറത്തു ഇറങ്ങാന്‍ പാടുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.