കൊല്ലം: പള്ളിമണ്‍ ഇളവൂരിലെ ഇത്തിക്കരയാറ്റിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദ പുഴയിൽ വീണത് ബണ്ടിന് സമീപത്തല്ലെന്ന് ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. വീടിന് സമീപത്തെ കുളിക്കടവിൽ നിന്നായിരിക്കാം കുട്ടി വെള്ളത്തിലേക്ക് വീണതെന്നാണ് ഫോറൻസിക് വിദഗ്ദരുടെ നിഗമനം.ഫോറൻസിക്
വിദഗ്ധരുടെ നിർദേശത്തെത്തുടർന്ന് അഗ്നിരക്ഷാ സേന പള്ളിമൺ ആറിലെ വിവിധ ഭാഗങ്ങളിൽ നിന്നു പരിശോധനയ്ക്കായി ചെളിയും വെള്ളവും ശേഖരിച്ചു. പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ വയറ്റിൽ ചെളി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ വയറിൽ കണ്ട ചെളി ആറിന്റെ ഏതു ഭാഗത്തുള്ളതാണെന്നു കണ്ടെത്താനായി അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം വിവിധ ഭാഗങ്ങളിലെ ചെളി ശേഖരിച്ചത്.
വീടിന് 75 മീറ്റര്‍ മാത്രം അകലെയുള്ള കുളിക്കടവിൽ മുങ്ങിത്താഴ്ന്ന കുട്ടി ഒഴുക്കിൽപ്പെട്ട് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്തിയതാകാം. മൃതദേഹ പരിശോധനയിൽ വയറ്റിൽ ചെളിയുടെ അംശം വളരെ കൂടുതലായിരുന്നു. ബണ്ടിന് സമീപത്ത്‌വച്ചാണ് ദേവനന്ദ വെള്ളത്തിലേക്ക് വീണതെങ്കിൽ വയറ്റിൽ ഇത്രയും ചെളി ഉണ്ടാകില്ലായിരുന്നു.മാത്രമല്ല ബണ്ടിനടുത്തുനിന്നാണ് വെള്ളത്തിലേക്ക് വീണതെങ്കിൽ മൃതദേഹം മറ്റെവിടെയെങ്കിലും പൊങ്ങാനായിരുന്നു സാദ്ധ്യത കൂടുതൽ.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ കൂടിയതോടെ അന്വേഷണ സംഘം ഫോറൻസികിന്റെ സഹായം തേടുകയായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഫോറന്‍സിസ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. കെ ശശികലയുടെ നേതൃത്വത്തിലുള്ള സംഘം ഇത്തിക്കരയാറിന് സമീപം പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ ഫലം ഉടന്‍തന്നെ അന്വേഷണ സംഘത്തിന് കൈമാറും.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR