ബിക്കിനി ധരിച്ച ടൂറിസ്റ്റയായ യുവതിയെ അറസ്റ്റ് ചെയ്ത് മാലദ്വീപ് പൊലീസ്. യുവതിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിന്റെയും വലിച്ചു കൊണ്ടു പോകുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മാലദ്വീപിലെ മാഫുഷിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
കറുപ്പ് ബിക്കിനി ധരിച്ച് പ്രദേശത്തു കൂടി നടക്കുകയായിരുന്ന യുവതി. എന്നാൽ ഇവരെ പൊലീസ് തടഞ്ഞു. ബിക്കിനി ധരിച്ച് നടക്കാനാവില്ല എന്നറയിച്ചു. തുടർന്നുണ്ടായ വാക്കു തർക്കമാണ് ബലപ്രയോഗത്തിലെത്തിയത്. ഒരാൾ യുവതിയുടെ ശരീരം ടവൽ ഉപയോഗിച്ച് മറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. പൊലീസുകാർ കൈ പിന്നിലേക്ക് തിരിച്ച് വിലങ്ങണിയിക്കുന്നതും കാണാം. ‘നിങ്ങള്‍ എന്നെ ലൈംഗികമായി പീഡിപ്പിക്കുന്നു’ എന്ന് യുവതി അലമുറയിടുന്നതും കേൾക്കാം.
എന്നാൽ വിഡിയോ പുറത്തായതോടെ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെ മാപ്പു പറഞ്ഞ് മാലദ്വീപ് പൊലീസ് സർവീസ് കമ്മിഷണർ മുഹമ്മദ് ഹമീദ് രംഗത്തെത്തി. പ്രാദേശിക സംസ്കാരവും വിശ്വാസങ്ങളും നിമയങ്ങളും മാനിക്കാൻ സഞ്ചാരികൾ തയാറാകണം എന്ന നിർദേശമാണ് ബ്രീട്ടീഷ് വിദേശകാര്യ മന്ത്രാലയം നൽകിയത്.