Kerala

ശബരിമല; സുപ്രീംകോടതിയില്‍ വാദം തുടങ്ങി, വിശാലബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനക്കേസില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. കേസില്‍ വിശാലബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്നും കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിശാലബെഞ്ചിന് മുന്നിലുള്ള ചോദ്യങ്ങള്‍ക്ക് പുന: പരിശോധന ഹര്‍ജികളുമായി ബന്ധമില്ല. നവംബര്‍ 14ലെ ഉത്തരവ് പ്രകാരമാണ് വിശാലബെഞ്ച് രൂപീകരിച്ചതെന്നും സോളിസിറ്റര്‍ ജനറല്‍. ശബരിമല കേസില്‍ കക്ഷി അല്ലാത്തവര്‍ പോലും തടസങ്ങളുമായി വരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍.

അതേസമയം ചില നിയമപ്രശ്‌നങ്ങള്‍ മാത്രമാണ് വിശാലബെഞ്ചിന്റെ മുന്നിലേക്ക് വിട്ടതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ശബരിമല ഭക്തരെ പ്രത്യേക മതവിഭാഗമായി കാണാനാവുമോ എന്നായിരുന്നു പ്രധാന ചോദ്യം. അതിന് 2018ലെ വിധിയില്‍ ഉത്തരമായതാണ്. അതില്‍ പിഴവുണ്ടോ എന്നു മാത്രമാണ് റിവ്യു ഹര്‍ജിയില്‍ ചെയ്യാനാവുകയെന്ന് നരിമാന്‍ വാദിച്ചു. തീരുമാനമായ കാര്യം അങ്ങനെയല്ലാതാക്കി മാറ്റാന്‍ കോടതിക്കാവില്ല. ശബരിമല ഭക്തരെ പ്രത്യേക മതവിഭാഗമായി കണക്കാനാവില്ലെന്ന 4-1 വിധി നിലനില്‍ക്കെ വിശാല ബെഞ്ചിനു മുന്നില്‍ വന്ന ചോദ്യങ്ങള്‍ സാങ്കല്‍പ്പികം മാത്രമാണെന്ന് നരിമാന്‍ പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനാവുക രാഷ്ട്രപതിക്കാണ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോ മറ്റാര്‍ക്കെങ്കിലുമോ അതിനാവില്ല. ‘ഇത് അമേരിക്കന്‍ ഭരണഘടനയല്ല’ – നരിമാന്‍ വാദിച്ചു.

മറ്റു ചില കേസുകള്‍ പരിഗണനയില്‍ ഉള്ളതിനാല്‍ അവ കൂടി ഉള്‍പ്പെടുന്ന നിയമ പ്രശ്‌നത്തില്‍ തീരുമാനമായതിനു ശേഷമേ റിവ്യൂ ഹര്‍ജിയില്‍ തീരുമാനമെടുക്കാനാവൂ എന്നു ബെഞ്ചിനു ബോധ്യപ്പെട്ടാല്‍ മാറ്റിവയ്ക്കാനാവില്ലേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വസ്തുതകളിലേക്കു പോവാതെ മറ്റു കേസുകളിലെ നിയമ പ്രശ്‌നങ്ങളില്‍ എങ്ങനെയാണ് തീരുമാനമെടുക്കുകയെന്ന് നരിമാന്‍ പ്രതികരിച്ചു. വസ്തുതകളെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണ് നീതി നടത്തിപ്പിലെ അടിസ്ഥാന പ്രമാണം. ആദ്യം നിയമം വ്യാഖ്യാനിച്ച്‌ അതിനു ശേഷം വസ്തുതകള്‍ പരിശോധിക്കുകയല്ല, നരിമാന്‍ പറഞ്ഞു.

സീനിയര്‍ അഭിഭാഷകരായ രാജീവ് ധവാന്‍, കപില്‍ സിബല്‍, ശ്യാം ധിവാന്‍, രാകേഷ് ദ്വിവേദി എന്നിവര്‍ നരിമാന്റെ വാദങ്ങളെ പിന്തുണച്ചു. നരിമാന്‍ ഉന്നയിക്കുന്ന വാദങ്ങള്‍ പ്രാഥമികമായി പരിശോധിക്കണമെന്ന് ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു. റിവ്യൂ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിന് ഇത്തരമൊരു അധികാരമില്ലെന്ന് സീനിയര്‍ അഭിഭാഷകര്‍ വാദിച്ചു. ശബരിമല വിധി പറഞ്ഞ കേസാണ്. റിവ്യൂ മാത്രമാണ് കോടതിക്കു മുന്നിലുള്ളത്. അതില്‍ എങ്ങനെ വിശാല ബെഞ്ച് രൂപീകരിക്കാനാവുമെന്ന് രജീവ് ധവാന്‍ ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top