ന്യൂഡൽഹി: ഭാരതി എയർടെലിനും വോഡഫോണ്‍ ഐഡിയയ്ക്കും പുറമേ റിലയൻസ് ജിയോയും നിരക്ക് വർധിപ്പിക്കുന്നു. ആഴ്ചകൾക്കുള്ളിൽ പുതിയ നിരക്ക് നിലവിൽ വരുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഡിസംബർ ഒന്നുമുതൽ വോഡഫോണിൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. പുതിയ നിരക്കെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഐഡിയയുടെ പ്രഖ്യാപനം നടന്നു മണിക്കൂറുകൾക്കുള്ളിൽത്തന്നെ ഡിസംബർ മുതൽ തങ്ങളുടെ നിരക്കും പ്രാബല്യത്തിൽ വരികയാണെന്ന് എയർടെൽ അറിയിച്ചു. ഡാറ്റായ്ക്കും കോളിനും നിരക്ക് കൂട്ടുമെന്നാണു സൂചന.
വരുമാനനിർണയം സംബന്ധിച്ച സുപ്രീംകോടതി വിധിയെത്തുടർന്നു സെപ്റ്റംബറിലവസാനിച്ച ത്രൈമാസത്തിൽ വോഡഫോണ്‍ ഐഡിയ 50,922 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഭാരതി എയർടെലിന് 23,045 കോടി രൂപയായിരുന്നു നഷ്ടം. റിലയൻസ് ജിയോയുടെ വരവു മൂലം നിരക്കുകൾ കുത്തനെ താണു. അതേ സമയം സ്പെക്ട്രം നിരക്ക് കൂടി. ഇതുമൂലം കന്പനികൾ വലിയ സാന്പത്തിക ബാധ്യതയിലായി. ഏഴു ലക്ഷം കോടിരൂപയാണ് ടെലികോം മേഖലയുടെ മൊത്തം കടം.