കോട്ടയം; കുറുപ്പന്തറയിലെ മൂവാറ്റുപുഴവാലി ജലസേചനപദ്ധതി സ്‌പെഷ്യൽ തഹസിൽദാരുടെ(ഭൂമിയേറ്റെടുക്കൽ) ഓഫീസിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്ന കേസിൽ ക്ലാർക്ക് അറസ്റ്റിൽ. ഇയാളെ സസ്‌പെൻഡ് ചെയ്യാൻ കളക്ടർ പി.കെ.സുധീർബാബു നിർദേശം നൽകി. കുറുപ്പന്തറയിലെ മൂവാറ്റുപുഴവാലി ജലസേചന പദ്ധതി സ്പെഷ്യല്‍ തഹസില്‍ദാരുടെ(ഭൂമിയേറ്റെടുക്കല്‍) ഓഫീസില്‍ നിന്നാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
ഒക്ടോബര്‍ ഒന്‍പതിനും 15നും ഇടയില്‍ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നാല് കേസുകളിലായി കളക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അടയ്ക്കേണ്ടിയിരുന്ന 23 ലക്ഷം രൂപയാണ് ജീവനക്കാരന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെടുത്തത്. തട്ടിയെടുത്ത പണം ഉടന്‍ തന്നെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് വിവരം. ക്രമക്കേട് സംബന്ധിച്ച് സ്പെഷ്യല്‍ തഹസില്‍ദാര്‍ ആര്‍.രാമചന്ദ്രന്‍ കടുത്തുരുത്തി പോലീസില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറ പുത്തന്‍കാവ് പുന്നയ്ക്കാവെളിയിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.