തൊടുപുഴ: പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കേ യുവതി പുഴയിലേക്ക് ചാടി. തൊടുപുഴ നഗരപരിസരത്താണ് സംഭവം നടന്നത്. സംഭവം കണ്ട ഇതര സംസ്ഥാന തൊഴിലാളികൾ പിന്നാലെ ചാടി യുവതിയെ കരയ്ക്ക് കയറ്റുകയായിരുന്നു
രാവിലെയാണ് 28 വയസുകാരിയായ യുവതി തൊടുപുഴ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. പാലത്തിന് സമീപം മുനിസിപ്പൽ മൈതാനത്ത് നിൽക്കുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ ദിനേശ് കുമാർ, സച്ചിൻ, സതീശ്കുമാർ എന്നിവർ പിന്നാലെ ചാടി. ഇവർ യുവതിയെ നീന്തി പിടിച്ചതോടെ സമീപത്തുണ്ടായിരുന്ന ഡ്രൈവർമാരും വഴിയാത്രക്കാരും സഹായത്തിനെത്തി. പിന്നീട് എല്ലാവരും ചേർന്ന് യുവതിയെ കരയ്ക്ക് കയറ്റുകയായിരുന്നു.
വിവരമറിഞ്ഞ് ഉടൻ തന്നെ തൊടുപുഴ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഫയർഫോഴ്സിന്റെ ആംബുലൻസിൽ യുവതിയെ കാരിക്കോട് ജില്ലാ ആശുപത്രിയിലെത്തിച്ചു. മുതലക്കോടത്തെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി മുട്ടത്ത് ഭവന നിർമാണ ബോർഡിന്റെ വനിതാ ഹോസ്റ്റലിലാണ് താമസം.
രാവിലെ ജോലി സ്ഥലത്തേക്ക് പുറപ്പെട്ട യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടോയെന്നു സംശയിക്കുന്നതായും പോലീസ് പറഞ്ഞു. ആശുപത്രിയിൽ യുവതിയുടെ സംരക്ഷണത്തിനായി വനിതാ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ ബന്ധുക്കളെ പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്.
യുവതിയെ സാഹസികമായി രക്ഷിച്ച അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് സ്റ്റേഷനിൽ പൗരാവലിയുടെ നേതൃത്വത്തിൽ ആദരിച്ചു
യുവതി പുഴയിൽ ചാടി; ഇതര സംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി
By
September 2, 2019 6:05 pm