കൊച്ചി: പിഎസ്സി പരീക്ഷാഹാളില്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ച് ഉത്തരങ്ങള്‍ കോപ്പിയടിച്ചെന്ന് പ്രതികളായ ശിവരജ്ഞിത്തും നസീമും ക്രൈം ബ്രാഞ്ചിന് മൊഴി നല്കി. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നും ഇവര്‍ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലെ കത്തികുത്തുകേസില്‍ ജയിലില്‍ കഴിയുന്ന ശിവരജ്ഞിത്തിനെയും നസീമിനെയും കസ്റ്റഡിയില്‍ വാങ്ങി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്.
പരീക്ഷ തുടങ്ങിയ ശേഷം സ്മാര്‍ട്ട് വാച്ചുകളിലേക്ക് ഉത്തരങ്ങള്‍ എസ്എംഎസ്സുകളായി വന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ ഇരുവരും സമ്മതിച്ചത്. കോപ്പിയടിക്കാന്‍ ഓണ്‍ ലൈന്‍വഴി വാച്ചുകള്‍ വാങ്ങിയെന്നാണ് സംശയിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിള്‍ പട്ടികയില്‍ ഇടംനേടിയ പ്രണവിന്റെ സുഹൃത്തുക്കളാണ് കോപ്പിയടിക്കാന്‍ സഹായിച്ച പോലീസുകാരന് ഗോകുലും സഫീറുമെന്നും പ്രതികള്‍ പറഞ്ഞു. പക്ഷെ ഉത്തരങ്ങള്‍ സന്ദേശമായി അയച്ചവരുടെ കൈകളില്‍ പിഎസ്സി ചോദ്യപേപ്പര്‍ എങ്ങനെ കിട്ടയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു ചോദിച്ചുവെങ്കിലും പ്രതികള്‍ വിരുദ്ധമായ മറുപടികളാണ് നല്‍കിയത്. കേസിലെ അഞ്ചു പ്രതികളില്‍ പ്രണവ്, ഗോകുല്‍, സഫീര്‍ എന്നിവരെ പോലീസിന് പിടികൂടാനായിട്ടില്ല.