കോഴിക്കോട്: ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകളെ കാണാനില്ലെന്നും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ച അച്ഛന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് 50,000 ലേറെ പോസ്റ്റുകൾ.വാട്സാപ്പിലും കാണാതായ വാർത്ത ഷെയർ ചെയ്യുന്നവരുടെ എണ്ണം വലിയ തോതിൽ കൂടിയിട്ടുണ്ട്ശിവജി എന്നയാളാണ് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ പോസറ്റ് ഇട്ടത്. പതിനേഴുകാരിയായ വിഷ്ണുപ്രിയ ഷൊര്‍ണൂര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് കാണാതായത്. പെണ്‍കുട്ടി ആറ് മണിക്ക് കോഴിക്കോട് എത്തേണ്ടതായിരുന്നു. നീല ചുരിദാറാണ് പെണ്‍കുട്ടി ധരിച്ചിരിക്കുന്നത്. വിഷ്ണുപ്രിയയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്നും അതിനായി നമ്പറും പോസ്റ്റില്‍ ചേര്‍ക്കുവെന്നും ഫെയ്‌സ്ബുക്ക്‌പോസ്റ്റില്‍ പറയുന്നു.
ചോറ്റാനിക്കരയുള്ള അമ്മവീട്ടില്‍ നിന്നും വയനാട് കാക്കവയലുള്ള വീട്ടിലേക്ക് തിരിച്ചതാണ് വിഷ്ണുപ്രിയ. വെള്ളിയാഴ്ച രാത്രി എറണാകുളത്തു നിന്നുമുള്ള ട്രെയിനിലാണ് തിരിച്ചത്. രാവിലെ 6 മണിക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തേണ്ടതായിരുന്നു. പക്ഷേ അവിടെ കുട്ടി ഇറങ്ങിയില്ല. അപ്പോൾ മുതൽ പലവഴിക്ക് അന്വേഷിക്കുകയാണ്. വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷനിലും ചോറ്റാനിക്കര സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. മീനങ്ങാടി പൊലീസ് സംശയാസ്പദമായി ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും അയാളെ വിട്ടയച്ചു എന്നാണ് അറിയുന്നത്– വീട്ടുകാര്‍ പറയുന്നു.
പലരും സംഭവം അറിഞ്ഞ് വിളിക്കുന്നുണ്ട്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽവച്ച് കുട്ടിയെ കണ്ടിരുന്നുവെന്ന് ഒരു സുഹൃത്ത് പറഞ്ഞു. ബസ്‍സ്റ്റാൻഡിൽ വച്ച് കണ്ടവർ ഉണ്ടെന്നും പറയുന്നു. വിഷ്ണു പ്രിയ ഫോൺ ഉപയോഗിക്കാറില്ല. അതും കുട്ടി എവിടെയാണെന്ന് കണ്ടെത്താൻ ബുദ്ധിമുട്ടാകുന്നു. മറ്റ് വഴികളില്ലാത്തതുകൊണ്ടാണ് അച്ഛൻ ഫെയ്സ്ബുക്കിൽ ഫോട്ടോയടക്കം കാണാനില്ല എന്ന വിവരം പോസ്റ്റ് ചെയ്തത്. ആ വഴിക്കെങ്കിലും പ്രതീക്ഷ ഉണ്ടാകുമെന്ന് കരുതി. കുറേപ്പേർ അത് ഷെയർ ചെയ്തും ഞങ്ങളെ വിളിച്ച് അന്വേഷിച്ചും പിന്തുണ നൽകുന്നുണ്ട്. പക്ഷേ ചില ആൾക്കാര്‍ പറയുന്നതുപോലെ അവൾക്ക് മറ്റ് ബന്ധങ്ങളൊന്നുമില്ല. അത് ഉറപ്പാണ്. എത്രയും പെട്ടെന്ന് അവൾ തിരികെ വരാൻ പ്രാര്‍ഥിക്കുകയാണ്. ചൈൽഡ് പ്രൊട്ടക്ഷൻ സെല്ലിനെയും വിവരം അറിയിച്ചു. അവരും അന്വേഷണം നടത്തുന്നുണ്ട്. ഉടൻ ശുഭകരമായ വാർത്ത പ്രതീക്ഷിക്കുകയാണ്. എല്ലാവരും സഹായിക്കണം. പ്രാർഥിക്കണം– വിഷ്ണുപ്രിയയുടെ ചേച്ചി പറയുന്നു.
മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ അവർ പറഞ്ഞത് ഇങ്ങനെ: ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാനില്ല എന്ന പരാതി ലഭിക്കുന്നത്. അതിനുശേഷം വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. ചോറ്റാനിക്കരയിലെ അമ്മവീട്ടിൽ നിന്നും വയനാട്ടിലേക്ക് വരികയായിരുന്നു. വയനാട്ടിൽ നിന്ന് കോഴിക്കോട് പോകുന്ന വഴി ഒരു ഫോൺ നമ്പറിൽ നിന്നും കുട്ടി വിളിച്ചിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. ആ നമ്പർ സൈബർ സെല്ലിന് ഞങ്ങൾ കൈമാറി. അതിനുശേഷം ആളെ കണ്ടെത്തി. വയാനാട് കമ്പളക്കാട് സ്വദേശിയാണ്. സ്റ്റേഷനിൽ വിളിച്ച് ചോദ്യം ചെയ്തപ്പോൾ അയാൾ പറഞ്ഞത് ട്രെയിനിൽ നിന്നും കണ്ടതാണ്. പരിചയമുള്ള കുട്ടിയായിരുന്നു. വീട്ടിലേക്ക് വിളിക്കാൻ ഫോൺ ചോദിച്ചപ്പോൾ നൽകി എന്നാണ്. അത് സത്യമാണെന്ന് ഞങ്ങൾക്ക് തോന്നി. അതുകൊണ്ട് അയാളെ വെറുതെ വിട്ടു. പക്ഷേ അയാളെയും നിരീക്ഷിക്കുന്നുണ്ട്. ലഭിച്ച വിവരങ്ങളെല്ലാം ഞങ്ങൾ ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം അവിടെയാണ് നടക്കുന്നത്.
വയനാട്, കോഴിക്കോട് ചൈൽഡ് പ്രൊട്ടക്ഷൻ സെല്ലും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. കുട്ടിയെ കാണുന്നർ ആരായാലും ഉടൻ വിവരം അറിയിക്കണമെന്നാണ് ഇവരുടെ എല്ലാം അപേക്ഷ. വിഷ്ണുപ്രിയയുടെ അച്ഛൻ ശിവജി പാല്‍ സൊസൈറ്റി ജീവനക്കാരനാണ്. വീട്ടമ്മയായ അമ്മയും ഒരു ചേട്ടനും രണ്ട് ചേച്ചിമാരുമാണ് വിഷ്ണുപ്രിയക്കായി കാത്തിരിക്കുന്നത്. ഒപ്പം പ്രാര്‍ഥനകളുമായി കേരളവും.
ശിവജിയുടെ ഫേസ്ബുക്ക് പോസ്റ്റ്…