ന്യൂഡൽഹി: അക്രമികളിൽനിന്നു ഭർത്താവിനെ സംരക്ഷിക്കുന്നതിനിടെ യുവതി വെടിയേറ്റു കൊല്ലപ്പെട്ടു. ഡൽഹിയിലെ മംഗൾപുരിയിലാണു സംഭവം. വിവാഹ ആഘോഷത്തിൽ ഡിജെയോട് പാട്ടു വയ്ക്കാൻ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് യുവതിയുടെ മരണത്തിൽ കലാശിച്ചത്. സുനിത എന്ന മുപ്പത്തിരണ്ടുകാരിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ചടങ്ങിൽ പാട്ടുവയ്ക്കുന്നതു സംബന്ധിച്ച് സുനിതയുടെ ഭർത്താവ് സജ്ജനും ചടങ്ങിനെത്തിയ രണ്ടുപേരും തമ്മിൽ തർക്കമുണ്ടായി. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ എതിർസംഘത്തിലെ ഒരാൾ തോക്കെടുത്ത് വെടിയുതിർത്തു. സജ്ജനുനേരെയാണു നിറയൊഴിച്ചതെങ്കിലും ഭർത്താവിനെ സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്ന സുനിതയ്ക്കാണു വെടിയേറ്റത്. ഉടൻതന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ആകാശ്, സന്ദീപ് എന്നീ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേരിൽ മുന്പും മോഷണ-തട്ടിക്കൊണ്ടുപോകൽ കേസുകൾ ഉള്ളതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സെജു കുരുവിള അറിയിച്ചു
പാട്ടിനെചൊല്ലി തർക്കം;യുവതി വെടിയേറ്റു മരിച്ചു
By
March 3, 2019 12:52 pm