വാഷിങ്ടൺ: ഇന്ത്യയ്ക്കെതിരായ വ്യോമാക്രമണത്തിന് യുഎസ് നിര്‍മിതമായ എഫ് 16 പോര്‍വിമാനങ്ങള്‍ ദുരുപയോഗിച്ചതിന് പാക്കിസ്ഥാനോട് വിശദീകരണം തേടി യുഎസ്. ഇന്ത്യൻ സൈന്യത്തിനെതിരെ അതിര്‍ത്തിമേഖലയിൽ ബോംബാക്രമണം നടത്താൻ എഫ് 16 വിമാനങ്ങള്‍ പാക്കിസ്ഥാൻ ഉപയോഗിച്ചതിന്റെ തെളിവ് കഴിഞ്ഞ ദിവസം ഇന്ത്യ പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് എൻഡ് യൂസര്‍ എഗ്രിമെന്റ് ലംഘിച്ചത് സംബന്ധിച്ച് യുഎസ് വിശദീകരണം ചോദിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
പാക്കിസ്ഥാൻ എഫ് 16 വിമാനങ്ങള്‍ ഉപയോഗിച്ചതിന് തെളിവായി എഫ് 16 വിമാനത്തിൽ മാത്രം ഘടിപ്പിക്കാൻ കഴിയുന്ന AMRAAM എയര്‍ ടു എയര്‍ മിസൈലിന്റെ ഭാഗങ്ങല്‍ ഇന്ത്യ തെളിവായി പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യയുടെ ബാലകോട്ടിലെ തീവ്രവാദ വിരുദ്ധ ആക്രമണത്തിന് മറുപടിയായി പാക്കിസ്ഥാൻ അതിര്‍ത്തിയിൽ നടത്തിയ ആക്രമണത്തിൽ എഫ് 16 വിമാനങ്ങള്‍ ഉപയോഗിച്ചതായി ഇന്ത്യ ആദ്യം മുതലേ ചൂണ്ടിക്കാട്ടിയിരുന്നു.
തങ്ങള്‍ എഫ് 16 വിമാനങ്ങള്‍ ഉപയോഗിച്ചെന്നും ഇതിൽ ഒരു വിമാനം ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടെന്നുമുള്ള ആരോപണങ്ങള്‍ പാക് സൈന്യം നിഷേധിച്ചിരുന്നു. തങ്ങള്‍ക്ക് ഈ റിപ്പോര്‍ട്ടുകളെക്കുറിച്ച് അറിയാമെന്നും കൂടുതൽ വിവരങ്ങള്‍ തേടുകയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, എൻഡ് യൂസര്‍ എഗ്രിമെന്റിലെ രഹസ്യസ്വഭാവം പരിഗണിച്ച് ഇതിന്റെ കൂടുതൽ വിവരങ്ങള്‍ പുറത്തു വിടാനാകില്ലെന്നും ലെഫ്റ്റനന്റ് കേണൽ കോൺ ഫോക്നെര്‍ പിടിഐയോട് പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ആയുധവ്യാപാരിയായ യുഎസ് മറ്റു രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ വിൽക്കുമ്പോള് ഇത് എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് കര്‍ശനമായ എൻഡ് യൂസര്‍ എഗ്രിമെന്റുകള്‍ വെയ്ക്കാറുണ്ട്. ഇവയുടെ ലംഘനം ഗുരുതരമായ പിഴവായാണ് യുഎസ് പരിഗണിക്കുന്നത്. എന്നാൽ പാക്കിസ്ഥാൻ യുഎസുമായുള്ള കരാര്‍ ലംഘിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ യുഎസിന് കൂടുതൽ തെളിവുകള്‍ ലഭിക്കേണ്ടതുണ്ട്.