സന്നിധാനം: കനത്ത സുരക്ഷയില്‍ ശബരിമലയില്‍ ഇന്ന് മകരവിളക്ക്. വൈകിട്ട് ആറരയോടെ അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തി ദീപാരാധന നട തുറക്കുമ്പോള്‍ പൊന്നമ്പല മേട്ടില്‍ മകരജ്യോതി ദര്‍ശിക്കാം. ആകാശത്ത് മകരനക്ഷത്രവും തെളിയും.
വൈകിട്ട് ആറരയോടെ സന്നിധാനത്ത് എത്തുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് ആചാരപരമായ സ്വീകരണം നല്‍കും. തിരുവാഭാരണം വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര അഞ്ചര മണിയോടെ ശരംകുത്തിയിലെത്തും. ഇവിടെ നിന്നും അയ്യപ്പസേവാ സംഘവും ദേവസ്വം ബോര്‍ഡ് അധികൃതരും തീര്‍ത്ഥാടകരും ചേര്‍ന്ന് സ്വീകരിക്കും. സന്നിധാനത്ത് ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അടക്കമുള്ളവര്‍ സന്നിധാനത്ത് ഘോഷയാത്രാ സംഘത്തെ വരവേല്‍ക്കും. ജ്യോതി ദര്‍ശനത്തിനുള്ള ഒരുക്കങ്ങളെല്ലാം സന്നിധാനത്ത് പൂര്‍ത്തിയായി. രാത്രി 7.52 നാണ് മകര സംക്രമ പൂജ.
ഇടുക്കിയില്‍ മകരവിളക്ക് കാണാന്‍ കഴിയുന്ന പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മകര വിളക്ക് കാണാനെത്തുന്നവരുടെ സുരക്ഷക്കായി പൊതുമരാമത്ത് വകുപ്പ് പാഞ്ചാലിമേട്ടിലും പുല്ലുമേട്ടിലും ബാരിക്കേഡുകള്‍ നിര്‍മിച്ചു. പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാര്‍, കുമളി, പാഞ്ചാലിമേട്, പരുന്തുംപാറ എന്നീ കേന്ദ്രങ്ങളില്‍ ഫയര്‍ഫോഴ്സ് ക്യാമ്പുചെയ്യും. വെളിച്ചത്തിനായ് അസ്കാലൈറ്റു പ്രവര്‍ത്തിപ്പിക്കും.
ആരോഗ്യവകുപ്പ് പീരുമേട്, കുമളി, വണ്ടിപ്പെരിയാര്‍ ആശുപത്രികളില്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20 ആംബുലന്‍സ്, 31 ഡോക്ടര്‍മാര്‍, 56 പാരാമെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയവരുടെ സേവനമുണ്ടാകും. ഹോമിയോ, ആയുര്‍വേദ വിഭാഗവും മകരവിളക്കു ദിനത്തില്‍ തീര്‍ഥാടനകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കും.
ജല അതോറിറ്റിയും തദ്ദേശഭരണ സ്ഥാപനങ്ങളും കുടിവെള്ളം എത്തിക്കും. ബി.എസ്.എന്‍.എല്‍ പുല്ലുമേട്ടില്‍ താത്കാലിക മൊബൈല്‍ ടവര്‍ സ്ഥാപിച്ചു. വനംവകുപ്പിന്റെ എലിഫന്റ് സ്ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു. കാട്ടുതീ പ്രതിരോധത്തിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി എട്ട് പോയിന്റുകളില്‍ മകരജ്യോതി ദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. രണ്ട് ലക്ഷത്തോളം പേര് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി മകരജ്യോതി ദര്‍ശനത്തിനായി എത്തുമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടല്‍. തമിഴ്നാട്, ആന്ധ്രാ, തെലങ്കാനാ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് മകരവിളക്ക് മഹോത്സവത്തിന് എത്തിയവരില്‍ കൂടുതലും.