ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരായ ലൈംഗീകാരോപണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി. വൈദികര്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവം വിവാദമായെങ്കിലും സഭാ നേതൃത്വത്തില്‍ നിന്നുപോലും പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. വിശ്വാസികള്‍ക്കിടയില്‍ അടക്കം പ്രതിഷേധം ഉയര്‍ന്നതോടെയാണ് പരാതി ലഭിച്ചതായി സഭാ നേതൃത്വവും വ്യക്തമാക്കിയത്.
അതേസമയം ഈ കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നായിരുന്നു അന്വേഷണം നടത്താന്‍ തടസമായി പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍, സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. അതിന് പുറമേ കേസില്‍ അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെയും കൂടി പശ്ചാത്തലത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനും ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദ്ദേശം. യുവതിയെ വൈദികര്‍ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്.
നിലവില്‍ വൈദികര്‍ക്കെതിരേ ലൈംഗിക ചൂഷണത്തിനിടയായ യുവതിയുടെ പരാതിയില്ല. ഇവരുടെ ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നല്‍കിയ പരാതി മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. യുവതിയുടെ സ്റ്റേഷന്‍ പരിതിയില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ക്രൈംബ്രാഞ്ച് അന്വേഷണം സാധ്യമാകുകയുള്ളു.
വിവാദവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭയുടെ നിരണം ഭാദ്രാസനത്തിലെ മൂന്ന് വൈദികര്‍, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികര്‍ എന്നിവരെ താത്കാലികമായി സസ്‌പെന്റ് ചെയ്തിരുന്നു.