Home app

ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി; കൂടുതല്‍ തെളിവുകള്‍ നിരത്തി പ്രോസിക്യൂഷന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. ദിലീപിനെതിരായ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ വെളിപ്പെടുത്തി.

നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷനാണെന്നും പോലീസ് പിടിച്ചാല്‍ മൂന്നുകോടി നല്‍കാമെന്നും ദിലീപ് പള്‍സര്‍ സുനിയോടു പറഞ്ഞിരുന്നുവെന്നും വാദത്തിനിടെ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപാണ് ഈ ക്വട്ടേഷന്‍ നല്‍കിയത് എന്ന് പത്താം പ്രതിയും സുനിയുടെ സഹതടവുകാരനുമായ വിപിന്റെ മൊഴിയില്‍ നിന്നും വ്യക്തമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അതേസമയം ക്വട്ടേഷന്‍ തുക വാങ്ങിയതിന് ശേഷം രക്ഷപ്പെടാനായിരുന്നു പള്‍സര്‍ സുനി പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍ കൂട്ടുപ്രതി സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ കീഴടങ്ങിയതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

മാത്രമല്ല, കേസിലെ പ്രധാന സാക്ഷിയെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപിനെതിരേ മൊഴി നല്‍കിയിരിക്കുന്നയാളെ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ ഡ്രൈവര്‍ സുധീര്‍ നിരവധി തവണ ഫോണില്‍ വിളിച്ചതിന്റെ രേഖയാണ് പോലീസിന്റെ കൈവശമുള്ളത്. സുധീര്‍ നാല്‍പ്പതിലേറെ തവണ ഇയാളെ വിളിച്ചുവെന്നും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രധാനപ്പെട്ട സാക്ഷികളുടെ രഹസ്യ മൊഴിയടക്കം രേഖപ്പെടുത്തി. പള്‍സര്‍ സുനിയും സംഘവും ദൃശ്യങ്ങള്‍ ചിത്രീകരിക്കാനായി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ എവിടെയെന്ന് കോടതി ചോദിച്ചു. അന്വേഷണം ഏത് ഘട്ടത്തിലാണെന്ന കോടതിയുടെ ചോദ്യത്തിന് നിര്‍ണായക ഘട്ടത്തിലാണെന്നും ദിലീപിന് ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top