പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയ പലർക്കും പഴയൊരു കാലത്തെക്കുറിച്ച് പറയാനുണ്ടാകും. ചിലർക്ക് കയ്പ് നിറഞ്ഞ വേദനകളുടെ കാലം കൂടിയാണ്. സൂപ്പര്‍ഹിറ്റ് സംവിധായികയാണ് ഫറാ ഖാന്. ഡാന്‍സ് കൊറിയോഗ്രാഫറായി എത്തിയാണ് ഫറാ ബോളിവുഡ് കീഴടക്കുന്നത്. എന്നാല്‍ അത്ര സുഖകരമായ കുട്ടിക്കാലമായിരുന്നില്ല ഫറയുടേത്. അച്ഛന് കംറാന്‍ ഖാന്റെ മരണശേഷം ഫറയും സഹോദരന് സാജിദ് ഖാനും അമ്മയും വളരെ കഷ്ടപ്പെട്ടിട്ടുണ്ട്.
അച്ഛന്റെ മരിച്ചതിനുശേഷം കടന്നുപോയ ബുദ്ധിമുട്ടുകളെക്കുറിച്ച് മുന്‍പ് ഫറ തുറന്നു പറഞ്ഞിട്ടുണ്ട്. അച്ഛന് മരിച്ചപ്പോള്‍ 30 രൂപ മാത്രമാണ് കയ്യിലുണ്ടായിരുന്നത് എന്നാണ് ഇന്ത്യന്‍ ഐഡല്‍ 13 റിയാലിറ്റി ഷോയില്‍ വച്ച് ഫറ പറഞ്ഞത്. അച്ഛന്റെ സംസ്കാരം നടത്താന്‍ വരെ കഷ്ടപ്പെട്ടെന്നുമാണ് ഫറ പറഞ്ഞത്. കേറിക്കിടക്കാന്‍ ഇടമില്ലാതെ ആറ് വര്‍ഷത്തോളം കുടുംബത്തിനൊപ്പം ഒരു ബന്ധുവിന്റെ വീട്ടിലെ സ്റ്റോര്‍ റൂമിലാണ് താമസിച്ചിരുന്നതെന്നും ഫറ പറഞ്ഞു.
അച്ഛന്റെ സംസ്കാരം നടത്താന്‍ പണം നല്കി സഹായിച്ചത് സല്മാന് ഖാന്റെ അച്ഛനാണ് എന്ന് പറയുകയാണ് ഫറയുടെ സഹോദരന് സാജിദ് ഖാന്. ഹിന്ദി ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായ സാജിദ് ഖാന് റിയാലിറ്റി ഷോയില്‍ വച്ചാണ് കഷ്ടപ്പാട് നിറഞ്ഞ കാലത്തെക്കുറിച്ച് പറഞ്ഞത്. നല്ല രീതിയില്‍ ജീവിക്കുകയായിരുന്നു ഇവരെന്നും എന്നാല്‍ അച്ഛന് നിര്‍മിച്ച സിനിമ വന്‍ പരാജയമായതോടെ എല്ലാം നഷ്ടപ്പെടുകയായിരുന്നു എന്നാണ് പറഞ്ഞത്. സമ്പാദ്യം എല്ലാം നഷ്ടപ്പെട്ടതിന്റെ ദുഃഖത്തില്‍ മദ്യപാനിയായതോടെയാണ് ആരോഗ്യം മോശമാകുന്നത്.
അച്ഛന് മരിക്കുന്ന സമയത്ത് സംസ്കാരത്തിനുവരെ പണമുണ്ടായില്ല. സഹായം ചോദിച്ച് ബന്ധുക്കളുടെ വീട്ടില്‍ പോയി. സല്മാന് ഖാന്റെ അച്ഛന് സലിം ഖാനാണ് പണം നല്കി സഹായിച്ചത്. ഇതുകൂടാതെ തങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങളും എത്തിച്ചു നല്‍കിയെന്നും സജിദ് ഖാന് പറഞ്ഞു. പൈസയുണ്ടാക്കാനായി ജുഹുവില്‍ ഫറയ്ക്കൊപ്പം ഡാന്‍സ് കളിച്ചിരുന്നെന്നും സജിദ് കൂട്ടിച്ചേര്‍ത്തു. സഹോദരനൊപ്പം പിറന്നാള്‍ ആഘോഷിക്കാനായി ഫറ ഖാന് ബിഗ് ബോസ് ഹൗസില്‍ എത്തിയിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.