കോഴിക്കോട്: പീഡന ദൃശ്യം കോടതിയില്‍ നിന്നും ചോർന്നുവെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി.അടിയന്തിര നടപടി ആവശ്യപ്പെട്ടാണ് കത്ത്. കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്ന് ആക്രമിക്കപ്പെട്ട നടി കത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്കും നടി കത്തിന്‍റെ കോപ്പി അയച്ചിട്ടുണ്ട്.
ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നു. പ്രതിയായ ദിലീപിന്‍റെ കൈയില്‍ ദൃശ്യങ്ങള്‍ ഇപ്പോഴും ഉണ്ടെന്ന് സംശയമുണ്ട്. വിദേശത്തേക്ക് ഈ ദൃശ്യങ്ങള്‍ അയച്ചോ എന്നും പരിശോധിക്കണം. ദൃശ്യങ്ങള്‍ ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്നും നടി കത്തില്‍ ചൂണ്ടിക്കാട്ടി.
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നാണ് ആരോപണം. 2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്. സംസ്ഥാന ഫോറന്‍സിക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അന്വേഷണ സംഘം സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ എങ്ങനെയാണ് അനുമതിയില്ലാതെ മറ്റൊരാള്‍ക്ക് ലഭിച്ചുവെന്ന സംശയമാണ് കത്തില്‍ ഉന്നയിക്കുന്നത്.
അതേസമയം, നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന സര്‍ക്കാര്‍ വാദത്തിനുള്ള മറുപടി ഇന്ന് ദിലീപ് ഹൈകോടതിക്ക് രേഖാമൂലം കൈമാറും. ഇന്നലെ പ്രോസിക്യൂഷന്‍ വിശദീകരണം കോടതിയില്‍ എഴുതി നല്‍കിയിരുന്നു. ഇതിനുള്ള മറുപടി ഇന്ന് രാവിലെ 9.30ന് മുന്‍പ് സമര്‍പ്പിക്കാന്‍ കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് തിങ്കളാഴ്ച കോടതി വിധി പറയുക.