മലപ്പുറം: കോഴിക്കോട്-തൃശ്ശൂർ പാതയിലെ എടപ്പാൾ മേൽപ്പാലം നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്. ഏറെ നാളായി എടപ്പാളിൽ നിലനിന്നിരുന്ന കുരുക്കിനും പൊടിപടലത്തിനും അസ്വസ്ഥതയുടെ ഹോൺ മുഴക്കത്തിനും ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പലകാരണങ്ങൾ കൊണ്ട് മുടങ്ങിയിരുന്ന പാലം പണി 14 കോടി ചെലവഴിച്ചാണ് നിർമിച്ചിരിക്കുന്നത്. തൃശ്ശൂർ റോഡിൽ മന്ത്രി റിയാസ് നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം ജനാവലിയും വിശിഷ്ടാതിഥികളും പാലത്തിലൂടെ നടന്ന് കുറ്റിപ്പുറം റോഡിലെ പൊതുസമ്മേളനത്തിൽ പങ്കാളികളായി.
“പാലം ഉദ്ഘാടനം ജനകീയമാക്കുന്നതിന്റെ ഭാഗമായി ‘എടപ്പാൾ ഓട്ടം’ ട്രോളി മന്ത്രിമാരും മുൻ മന്ത്രിമാരും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എടപ്പാളിലൂടെ ഇനി തടസ്സങ്ങളില്ലാതെ ഓടാമെന്നാണ് മന്ത്രിമാർ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നത്.
മന്ത്രി വി. അബ്ദുറഹ്മാൻ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി., എം.എൽ.എ.മാരായ കെ.ടി. ജലീൽ, പി. നന്ദകുമാർ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, ആർ.ബി.ഡി.സി.കെ. എം.ഡി. എസ്. സുഹാസ്, പൊതുമരാമത്തുവകുപ്പ് സെക്രട്ടറി ആനന്ദ സിങ് എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.