കൊച്ചി: വിവാദമായ സീറോ മലബാര്‍ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് റവന്യു വകുപ്പിന്റെ ഉത്തരവ്.ഇടപാടില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഉള്‍പ്പെട്ടിട്ടുണ്ടോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം. ഓഗസ്റ്റ് 12ലെ ഹൈകോടതി ഉത്തരവ് പ്രകാരം അന്വേഷണ നടത്തണമെന്ന് ലാന്‍ഡ് റവന്യൂ കമീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതനുസരിച്ചാണ് റവന്യൂ അഡീഷണല്‍ സെക്രട്ടറി ആര്. താരാഭായി ഉത്തവിട്ടത്.
ലാന്‍ഡ് റവന്യു അസിസ്റ്റന്റ് കമീഷണര്‍ (എല്‍ആര്‍) ബീന പി. ആനന്ദിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തെ നിയോഗിച്ചു. എറണാകുളം ജില്ലാ രജിസ്റ്റാര്‍ എബി ജോര്‍ജ്, കൊച്ചി പൊലീസ് അസിസ്റ്റ് കമീഷണര്‍ വിനോദ് പിള്ള, റവന്യൂ വികുപ്പിലെ സീനിയര്‍ സൂപ്രണ്ട് എസ്. ജയകുമാരന്‍, റവന്യൂ ഇന്‍സ്പെക്ടര്‍ ജി. ബാലചന്ദ്രന്‍പിള്ള, റവന്യൂ വകുപ്പിലെ ക്ലർക്കുമാരായി എം. ഷിബു, വി.എം. മനോജ് എന്നവരാണ് അന്വേഷണ സംഘത്തിലുള്ളത്. അതിവേഗം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവിലെ നിദ്ദേശം.
സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ വിചാരണ നേരിടണമെന്ന സെഷന്‍സ് കോടതി ഉത്തരവ് ഹൈകോടതി അടുത്തിടെ ശരിവെച്ചിരുന്നു. ആലഞ്ചേരിയുടെ അപ്പീല്‍ തള്ളിയ ഹൈകോടതി ആറു കേസില്‍ ഒന്നില്‍ കൂടുതല്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് അന്വേഷണത്തിനുള്ള പുതിയ സംഘത്തെ നിയോഗിച്ചത്.
സഭാ ഭൂമി ഇടപാടില്‍ പുറമ്ബോക്ക് ഭൂമി ഉണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കും. തണ്ടപ്പേര് തിരുത്തിയോ, ക്രമക്കേടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധനയിലുണ്ട്. വ്യാജപട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയും ഇടപാട് നടന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
യഥാര്‍ഥ പട്ടയത്തിന്റെ അവകാശിയെ കണ്ടെത്തിയ പൊലീസും കൂടുതല്‍ അന്വേഷണം ശിപാര്‍ശ ചെയ്തിരുന്നു. വിചാരണയില്‍ ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നായിരുന്നു കര്‍ദിനാള്‍ അറിയിച്ചത്. അതിനിടെയാണ് ഭൂമി ഇടപാടിലെ റവന്യു അന്വേഷണം.
എറണാകുളം -അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലെ കാക്കനാടുള്ള 60 സെന്റ് ഭൂമി വില്പന നടത്തിയത് വഴി സഭക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പരാതി. വിവിധ സഭാ സമിതികളില്‍ ആലോചിക്കാതെയാണ് വില്പന നടത്തിയതെന്ന് പെരുമ്ബാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് നല്കിയ പരാതിയില്‍ പറയുന്നത്
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)