പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലൈ 22ന് ആരംഭിക്കുമെന്ന് സ്പീക്കർ എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.21-ന് ആരംഭിക്കുവാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന ഈ സമ്മേളനം ബലി പെരുന്നാള്‍ ആഘോഷം 21-ലേക് മാറിയ സാഹചര്യത്തിലാണ് 22 മുതല്‍ ചേരാന്‍ തീരുമാനിച്ചത്.
2021‐22 വര്‍ഷത്തെ ബഡ്ജറ്റിലെ ധനാഭ്യര്ത്ഥനകളിൽ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ നടത്തിയ സൂക്ഷ്മ പരിശോധനയെത്തുടര്‍ന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളിലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ് പ്രധാനമായും ഈ സമ്മേളനത്തില്‍ നടക്കുക. 20 ദിവസം സമ്മേളിക്കുവാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതില്‍ 4 ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവച്ചിട്ടുണ്ട്. ആ ദിനങ്ങളില്‍ അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുള്ള സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സഭ പരിഗണിക്കുന്നതാണ്.എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് ആഗസ്റ്റ് 18-ാം തീയതി പിരിയത്തക്ക വിധമാണ് സമ്മേളന കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.