ന്യൂഡൽഹി:ഡൽഹിയിലെ ജി ബി പന്ത് ആശുപത്രിയിലെ നഴ്സിംഗ് സുപ്രണ്ട് മാപ്പ് പറഞ്ഞു.മലയാളം വിലക്കി വിവാദ സർക്കുലർ ഇറക്കിയ സംഭവത്തിൽ ആണ് മാപ്പ് പറഞ്ഞത്.
മാപ്പ് അറിയിച്ചുകൊണ്ട് മെഡിക്കൽ സുപ്രണ്ടിന് കത്തയച്ചു. ആരെയും വേദനിപ്പിക്കാനോ, അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല. രോഗികളിൽ നിന്ന് പരാതി കിട്ടിയതിൻ്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം നൽകിയത്. ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കുമെന്നും നഴ്സിംഗ് സുപ്രണ്ട് കത്തിൽ പറഞ്ഞു.
ജോലി സമയത്ത് നഴ്സുമാർ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടാണ് ഡൽഹിയിലെ പ്രശസ്തമായ ജി.ബി.പന്ത് ആശുപത്രി സർക്കുലർ പുറത്തിറക്കിയത്. സര്ർക്കുലർ വിവാദമായതോടെ ദേശീയതലത്തിൽ തന്നെ പ്രതിഷേധമുണ്ടായി. ഇതിന് പിന്നാലെയാണ് സർക്കുലർ റദ്ദാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചത്. സംഭവത്തിൽ കേരള സർക്കാർ നേരിട്ട് ദില്ലി സർക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു.
അടിയന്തരമായി സർക്കുലർ പിൻവലിച്ച് വിശദീകരണം നൽകാൻ ദില്ലി ആരോഗ്യമന്ത്രിയുടെ ഓഫീസ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. പിന്നാലെ സർക്കുലർ പിൻവലിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സർക്കുലറിൽ ഒപ്പിട്ട ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെയാണ് മാപ്പുപറഞ്ഞ് മെഡിക്കൽ സൂപ്രണ്ടിന് കത്തയച്ചത്.