തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രാവിലെ എട്ട് മണി മുതല്‍. ആദ്യ ഫല സൂചനകള്‍ എട്ടരയോടെ ലഭിക്കും. ആദ്യം എണ്ണുക തപാല്‍ വോട്ടുകളാണ്. വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങുന്നത് എട്ടരയോടെയും.
അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. വൈകാതെ ആദ്യ ഫല സൂചനകള്‍ ലഭ്യമാവും. തപാല്‍ വോട്ടിലെ വര്‍ധനവ് ഫലം വൈകിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്.
രാവിലെ 6ന് ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകള്‍ തുറന്നു. 114 കേന്ദ്രങ്ങളിലെ 633 കൗണ്ടിംഗ് ഹാളുകളിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റി.
ഒരു ഹാളില്‍ ഏഴ് മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു മണ്ഡലത്തിന് മൂന്നു ഹാളുകള്‍ വരെ ക്രമീകരിച്ചിട്ടുണ്ട്. ഒരു റൗണ്ടില്‍ 21 ബൂത്തുകളുടെ വോട്ട് എണ്ണാനാവും.
48 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍, ആന്റിജന്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരേയോ രണ്ട് ഡോസ് വാക്സിന് എടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയോ മാത്രമേ കൗണ്ടിംഗ് ഹാളിലേക്ക് കയറ്റൂ. ഒരു ടേബിളില്‍ രണ്ട് ഏജന്റുമാരുടെ നടുക്ക് ഇരിക്കുന്ന ഏജന്റ് പിപിഇ കിറ്റ് ധരിക്കണം.
തപാല്‍ വോട്ടുകളുടെ ആധിക്യം ഫലം വൈകിക്കുമോ എന്ന ആശങ്കയുണ്ട്. 584238 തപാല്‍ വോട്ടുള്ളതില്‍ നാലര ലക്ഷത്തിലേറെ വോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചിട്ടുണ്ട്. തപാല്‍ വോട്ടുകള്‍ പൂര്‍ണമായി എണ്ണിക്കഴിഞ്ഞ ശേഷമാകും വോട്ടിംഗ് യന്ത്രത്തിലെ അവസാന രണ്ടു റൗണ്ട് വോട്ടെണ്ണുക. അതിനു ശേഷം ഓരോ മണ്ഡലത്തിലെയും അഞ്ചു വിവി പാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകള്‍ പരിശോധിക്കും. ഇവിഎമ്മിലേയും വിവി പാറ്റിലേയും വോട്ടുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ വിവി പാറ്റിലെ വോട്ടാകും കണക്കാക്കുക.
കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലെ ജനവിധിയാണ് പുറത്തെത്തുക.
ബി.ജെ.പിയെ സംബന്ധിച്ച് അസമിന് പിന്നാലെ ബംഗാള്‍ കൂടി സ്വന്തം അക്കൗണ്ടില്‍ എത്തിയാല്‍ ആകും നേട്ടമാകുക. ഇത് കൂടാതെ പുതിച്ചേരിയില്‍ കൂടി ഭരണം ലഭിക്കും എന്ന് അവര്‍ കരുതുന്നു. കോണ്‍ഗ്രസ് അസമിലും കേരളത്തിലും വിജയവും തമിഴ്നാട്ടില്‍ ഡി.എം.കെ യ്ക്ക് ഒപ്പം ഉള്ള നേട്ടവുമാണ് പ്രധാനമായും കാക്കുന്നത്. ബംഗാളില്‍ സംയുക്ത മോര്‍ച്ചയ്ക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടും എന്നും അതോടെ ത്രിശങ്കുവിലാകുന്ന സഭയില്‍ മമതയുടെ കടിഞ്ഞാണ്‍ പിന്തുണ നല്കി എറ്റെടുക്കാം എന്നും കോണ്‍ഗ്രസ് പക്ഷം.
തൃണമുല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എ.ഐ.ഡി.എം.കെ പാര്‍ട്ടികളുടെ കണക്കുകളിലും അതത് സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് ആധിപത്യം ലഭിക്കും എന്നാണ് പ്രവചനം.
കൊവിഡ് സാഹചര്യത്തില്‍ ഫലം വരുന്നത് എല്ലാ സംസ്ഥാനങ്ങളിലും പതിവിലും വൈകും. പ്രത്യേക കൊവിഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും ആണ് വോട്ടെണ്ണല്‍ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കിയിട്ടുള്ളത്. വിജയാഘോഷ പ്രകടനങ്ങളും എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന് നിരോധിച്ചിട്ടുണ്ട്.