തിരുവനന്തപുരം:സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു. ഇന്നലെഅർധരാത്രി 12 മുതൽ ഇന്ന് രാത്രി 12 വരെ നടക്കുന്ന പണിമുടക്കിൽ 10 ദേശീയ സംഘടനയ്‌ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും അണിചേരും. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങൾ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
വ്യാപാരമേഖലയിലെ തൊഴിലാളികളും പണിമുടക്കിൽ അണിചേരുന്നതിനാൽ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.എന്നാൽ ചില മേഖലയിൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കുമെന്ന് സൂചനയുണ്ട്.ബസ്, ടാക്സി സർവീസുകളും മുടങ്ങിയിട്ടുണ്ട്.
അതേസമയം കൊച്ചി മെട്രോ ട്രെയിൻ സർവീസിന് തടസ്സമില്ല. സാധാരണപോലെ സർവീസ് നടത്തുന്നുണ്ട്.
സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്.
ബാങ്ക് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിരുന്നുവെങ്കിലും, പിന്മാറി.
ടൂറിസം മേഖല, പാൽ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസുകളുടെ പ്രവർത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും പണിമുടക്ക് ബാധിക്കില്ല.