തിരുവനന്തപുരം: വയനാട്ടിൽനിന്നും നെയ്യാർ സിംഹസഫാരി പാർക്കിലെത്തിച്ച കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടു. കൂടിന്റെ കമ്പി വളച്ചെടുത്ത് കടുവ രക്ഷപ്പെട്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കടുവയ്ക്കായി പ്രദേശത്തെ ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിൽ നടത്തിയതിനെ തുടർന്ന് കടുവയെ കണ്ടെത്തി. പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
രണ്ടു മാസത്തോളം വയനാട് ചീയമ്പം പ്രദേശത്ത് വളർത്ത് മൃഗങ്ങളെ കൊന്നൊടുക്കിയ കടുവ കഴിഞ്ഞ 25 നാണ് കൂട്ടിലായത്. ചീയമ്പം കോളനി പരിസരത്ത് വളർത്ത് നായയെ പിടിക്കാൻ ശ്രമിച്ച കടുവയെ പ്രദേശവാസികൾ പാട്ടകൊട്ടി തുരത്തുകയായിരുന്നു. ആനപന്തിയിൽ സ്ഥാപിച്ച കൂട്ടിൽ കയറിയ കടുവയെ പിന്നീട് ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചു.
ചീയമ്പം പ്രദേശത്ത് നിന്ന് നാലു വർഷത്തിനിടെ പിടികൂടുന്ന മൂന്നാമത്തെ കടുവയാണിത്. ട്രീറ്റ്മെന്റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാർപ്പിച്ചത്. ഈ കൂടിന്റെ മേൽഭാഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടു പോയത്.