കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സിബിഐ അന്വേഷണം രണ്ടു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. ലൈഫ് മിഷനും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നൽകിയ ഹർജികളിലാണ് ഹൈക്കോടതി വിധി.അതേസമയം യൂണിടാക്കിന് എതിരായ അന്വേഷണം തുടരാം. സിബിഐ എഫ്ഐആർ റദ്ദാക്കില്ല.
കഴിഞ്ഞയാഴ്ച ഇരുഭാഗത്തിന്റെയും വാദം ജസ്റ്റിസ് വി.ജി അരുൺ കേട്ടിരുന്നു.
വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്നും ധാരണാപത്രം മറയാക്കി സർക്കാർ ഉദ്യോഗസ്ഥരും സ്വർണക്കടത്ത് പ്രതികളും ചേർന്നു വൻ വെട്ടിപ്പു നടത്തിയെന്നുമാണു സിബിഐയുടെ വാദം. എന്നാൽ റെഡ് ക്രസന്റും യൂണിടാക്കും തമ്മിലുള്ള കരാറിലും ഇടപാടിലും സർക്കാരിനു പങ്കില്ലെന്നും വീഴ്ചകൾ വിജിലൻസ് അന്വേഷിക്കുന്നുണ്ടെന്നുമുള്ള നിലപാടിലാണു സർക്കാർ. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ വകുപ്പുകൾ കേസിൽ ബാധകമല്ലെന്നും വാദിച്ചു.