ന്യൂഡൽഹി: വായ്പകൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയം നീട്ടണമെന്നും പലിശയും കൂട്ടുപലിശയും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളിലെ വാദംകേൾക്കൽ സുപ്രീംകോടതി ഒക്ടോബർ അഞ്ചിലേക്ക് മാറ്റി.
വിദഗ്ധസമിതി വിഷയം ചർച്ച ചെയ്യുകയാണെന്നും ഉടൻ തീരുമാനം ഉണ്ടാകുമെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർജനറൽ തുഷാർ മെഹ്ത വാദിച്ചു. ഇത് പരിഗണിച്ചാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വാദംകേൾക്കൽ മാറ്റിയത്.
ബാങ്കുകളെക്കൂടി കേസിൽ കക്ഷി ചേർക്കണമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ്ദത്ത അപേക്ഷിച്ചു. ആഗസ്ത് 31 വരെ കിട്ടാക്കടമായി പ്രഖ്യാപിച്ചിട്ടില്ലാത്ത വായ്പകൾ ഇനി ഒരുത്തരവ് ഉണ്ടാകുന്നതുവരെ അങ്ങനെ തുടരണമെന്ന സെപ്തംബർ മൂന്നിലെ ഇടക്കാല ഉത്തരവ് അടുത്ത വാദംകേൾക്കൽവരെ തുടരും.