ഷാർജ: സഞ്ജുവും സ്മിത്തും ചേർന്ന് സിക്സറുകളുടെ പൂരം തീർത്ത കളിയിൽ രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്സിനെ 16 റൺസിനു കീഴടക്കി. 217 റണ്‍സ് പിന്തുടർന്ന ചെന്നൈയുടെ ഇന്നിങ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസിൽ അവസാനിച്ചു. ഫാഫ് ഡുപ്ലെസി (37 പന്തിൽ 72), ഷെയ്ൻ വാട്സൻ (21 പന്തിൽ 33) എന്നിവർ ചെന്നൈയ്ക്കായി പൊരുതിയെങ്കിലും വിജയത്തീരത്ത് എത്തിക്കാനായില്ല. നാല് ഓവറിൽ 37 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത രാഹുൽ ടെവാട്ടിയ ആണ് ചെന്നൈയെ എറിഞ്ഞുവീഴ്ത്തിയത്. ബാറ്റിംഗിൽ എന്നതുപോലെ വിക്കറ്റിന് പിന്നില്‍ സഞ്ജു ഒരു സ്റ്റംപിംഗും മൂന്ന് ക്യാച്ചുമായി തിളങ്ങി.
മുരളി വിജയ് (21 പന്തിൽ 21), സാം കറൻ (6 പന്തിൽ 17), ഋതുരാജ് ഗെയ്ക്വാദ് (പൂജ്യം), കേദാർ ജാദവ് (16 പന്തിൽ 22), എം.എസ്.ധോണി(17 പന്തിൽ 29 ) എന്നിങ്ങനെയാണ് മറ്റു ചെന്നൈ ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ. നേരത്തെ സഞ്ജു സാംസൺ (32 പന്തിൽ 74), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (47 പന്തിൽ 69) എന്നിവരുടെ അർധസെഞ്ചുറികളുടെയും അവസാന ഓവറിൽ ജോഫ്ര ആർച്ചറുടെ മിന്നൽ പ്രകടനത്തിന്റെയും ബലത്തിലാണ് രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്്ടത്തിൽ 216 റൺസെടുത്തത്.
ഏറ്റവുമധികം സിക്സറുകൾ പിറന്ന ഐപിഎൽ മത്സരം എന്ന റെക്കോർഡിനൊപ്പമെത്തി രാജസ്ഥാൻ-ചെന്നൈ പോരാട്ടം. 2018ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ബാംഗ്ലൂരിൽ നടന്ന മത്സരത്തിനൊപ്പമാണ് ഇന്നത്തെ പോരാട്ടം ഇടം നേടിയിരിക്കുന്നത്. ഇരു കളിയിലും 33 സിക്സറുകൾ വീതമാണ് പിറന്നത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ആകെ 17 സിക്സറുകൾ അടിച്ചു. ചെന്നൈ ആവട്ടെ ആകെ അടിച്ചത് 16 സിക്സറുകൾ. 9 സിക്സറടിച്ച മലയാളി താരം സഞ്ജുവാണ് റെക്കോർഡിലേക്ക് ഏറ്റവും കനപ്പെട്ട സംഭാവന നൽകിയത്. 7 സിക്സറുകൾ നേടിയ ചെന്നൈ താരം ഫാഫ് ഡുപ്ലെസിസ് രണ്ടാമത് എത്തി.