കൊച്ചി: കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച നടപടി സ്റ്റേ ചെയ്തു.ഒരു മാസത്തേയ്ക്ക് ആണ് ഹൈക്കോടതി സ്റ്റേ. തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനത്തിനെതിരെ പി.ജെ.ജോസഫ് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് കോടതി തീരുമാനം. വസ്തുതകളും തെളിവുകളും പരിശോധിക്കാതെ നിയമവിരുദ്ധമായാണ് തിരഞ്ഞെടുപ്പു കമ്മിഷൻ ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് എന്നു ചൂണ്ടിക്കാണിച്ചാണ് പി.ജെ.ജോസഫ് കോടതിയെ സമീപിച്ചത്. കേസ് ഒക്ടോബർ ഒന്നിന് പരിഗണിക്കുന്നതിനു മാറ്റിവച്ചു.
പാർട്ടി ഭരണഘടനയനുസരിച്ചു തിരഞ്ഞെടുക്കപ്പെട്ട വർക്കിങ് ചെയർമാൻ താനാണെന്നാണ് പി.ജെ.ജോസഫ് കോടതിയിൽ ബോധിപ്പിച്ചിട്ടുള്ളത്. 2019 ജൂൺ 16ന് സംസ്ഥാന കമ്മിറ്റി യോഗം തന്നെ ചെയർമാനായി തിരഞ്ഞെടുത്തതായി ജോസ് കെ.മാണി അവകാശപ്പെടുന്നതു ശരിയല്ല. യോഗത്തിനും തിരഞ്ഞെടുപ്പിനും സാധുതയില്ലെന്നുള്ള സിവിൽ കോടതിയുടെ ഉത്തരവു നിലവിലുണ്ട്. ചെയർമാനായി പ്രവർത്തിക്കുന്നതിൽ നിന്നു ജോസ് കെ.മാണിയെ വിലക്കിയിട്ടുണ്ട്. ഈ ഉത്തരവ് അവഗണിക്കാനോ മറികടക്കാനോ തിരഞ്ഞെടുപ്പു കമ്മിഷനു സാധ്യമല്ല. ഇരുകൂട്ടരും നൽകിയ പട്ടികയിൽ പൊതുവായുള്ള 305 അംഗങ്ങളെ കണ്ടെത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ ഭൂരിപക്ഷ പരിശോധന നടത്തിയതു ശരിയല്ലെന്നും കമ്മിഷൻ ഉത്തരവു റദ്ദാക്കണമെന്നുമായിരുന്നു പി.ജെ.ജോസഫിന്റെ ഹർജി.
ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം;നടപടിക്ക് സ്റ്റേ
By
September 11, 2020 5:10 pm