തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കുന്നത് ചർച്ച ചെയ്യാൻ സർക്കാർ സർവകക്ഷി യോഗം വിളിച്ചു.കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കുന്നത് ചർച്ചചെയ്യാൻ ആണ് യോഗം. വെള്ളിയാഴ്ച രാവിലെ പത്തിനാണ് യോഗം. നാലു മാസത്തേക്ക് ജനപ്രതിനിധികളെ തെരഞ്ഞെടുക്കാൻ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടിലാണ് സർക്കാരും ഇടതുമുന്നണിയും.
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു കൂടി നീട്ടിവച്ചാൽ ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കുന്നതിനായി സമവായം പരിഗണിക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ നിർദേശം. നിയമസഭാ തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനൊപ്പം തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു നീട്ടുന്നതുമായി ബന്ധപ്പെട്ടു സിപിഐ അടക്കമുള്ള ചില പ്രധാന ഘടകകക്ഷികളുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തിയതായാണു വിവരം. ഇപ്പോൾ പ്രഖ്യാപിച്ച നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കണമെന്ന അഭിപ്രായമാണ് ബിജെപിക്കുമുള്ളത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഈ മാസം 18ന് രാഷ്ട്രീയപാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിനു മുൻപ് അഭിപ്രായ ഐക്യ രൂപീകരണത്തിനായാണ് സർക്കാർ ശ്രമിക്കുന്നത്. രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.
സമവായത്തിലെത്തിയ ശേഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ആലോചന. പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പു മാറ്റി വയ്ക്കുന്ന കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
സർക്കാർ സർവകക്ഷിയോഗം വിളിച്ചു;ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കുന്നത് ചർച്ച ചെയ്യും
By
September 9, 2020 11:26 pm