കൊച്ചി:കേരളത്തിൽ ഓടുന്ന 3 സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. യാത്രക്കാരില്ല എന്ന കാരണം പറഞ്ഞാണ് നടപടി.തിരുവനന്തപുരം– കോഴിക്കോട്, തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദി സ്പെഷലുകളും തിരുവനന്തപുരം– എറണാകുളം വേണാട് സ്പെഷലുമാണ് ഈ മാസം 12 മുതൽ റദ്ദാക്കുന്നത്. എന്നാൽ സ്റ്റോപ്പുകൾ കുറച്ചതാണു യാത്രക്കാരില്ലാത്തതിനു പ്രധാന കാരണമെന്നു യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം– എറണാകുളം വേണാട് മടക്ക യാത്രയിൽ ഉച്ചയ്ക്കു ഒരു മണിക്കാണു എറണാകുളത്തു നിന്നു പുറപ്പെടുന്നത്. ഇത് മൂലം ഉദ്യോഗസ്ഥർക്കും ദിവസ ജോലിക്കാർക്കും വൈകിട്ടു മടങ്ങാൻ ട്രെയിനില്ലാത്ത സ്ഥിതിയാണ്. തിരുവനന്തപുരം–ഷൊർണൂർ റൂട്ടിൽ വേണാട് പുനസ്ഥാപിച്ചു പതിവ് സമയമായ അഞ്ചരയോടെ എറണാകുളത്തു നിന്നു പുറപ്പെട്ടാൽ ട്രെയിനിൽ ആളുണ്ടാകും. ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമായി സ്റ്റോപ്പുകൾ നിജപ്പെടുത്തിയതും ഒരു മണിക്കൂർ മുൻപു സ്റ്റേഷനിലെത്തണമെന്ന നിബന്ധനയുമാണു യാത്രക്കാരുടെ എണ്ണം കുറച്ചത്.
രാവിലെ ജനശതാബ്ദിയിൽ യാത്ര ചെയ്യണമെങ്കിൽ ഒരു മണിക്കൂർ നേരത്തെ സ്റ്റേഷനിലെത്താൻ സംസ്ഥാനത്തിന്റെ പല ഭാഗത്തും വാഹന സൗകര്യം ലഭ്യമല്ലെന്ന കാര്യം അധികൃതർ മനസ്സിലാക്കുന്നില്ലെന്നും യാത്രക്കാരുടെ സംഘടനകൾ കുറ്റപ്പെടുത്തി. പ്രധാന ടൗണുകളിലെങ്കിലും സ്റ്റോപ്പുകൾ നൽകി േകരളത്തിനുളളിൽ ട്രെയിൻ സർവീസ് പുനസ്ഥാപിക്കണമെന്നും അവർ പറഞ്ഞു.