കൊല്ലം; ഓണ്‍ലൈനിലെ പരസ്യം കണ്ട് ജോലിക്ക് അപേക്ഷിച്ച യുവാവിന് നഷ്ടമായത് 15,000 രൂപ. കൊല്ലം സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്. സ്വകാര്യബാങ്കില്‍ ജോലിക്ക് ഒഴിവുണ്ടെന്നു കാണിച്ചാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് അവര്‍ക്ക് യുവാവ് മെസേജ് അയക്കുകയായിരുന്നു.
‘ഷൈന്‍ ഡോട്കോം’ പ്രതിനിധി എന്നു പരിചയപ്പെടുത്തിയ ആള് യുവാവിനെ വിളിച്ചു. ജോലി ലഭിക്കണമെങ്കില്‍ തങ്ങളുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അക്കൗണ്ട് വിവരങ്ങള്‍ നല്‍കണമെന്നും അറിയിച്ചു. ഹൈദരാബാദില്‍നിന്നു വിളിക്കുകയാണെന്നാണു പറഞ്ഞത്. രജിസ്റ്റര്‍ ചെയ്യുന്നതിനായി 10 രൂപ അടക്കാന്‍ ശ്രമിച്ചപ്പോള്‍ അക്കൗണ്ടില്‍നിന്നു പോയത് 3030 രൂപയാണ്.
സാങ്കേതിക പ്രശ്നമാണെന്നും പരിഹരിക്കാമെന്നും അറിയിച്ചശേഷം ബാങ്കില്‍നിന്നു വരുന്ന മെസേജും കോഡും തട്ടിപ്പുകാർ വാങ്ങി. തുടർന്ന് വീണ്ടും പണം അക്കൗണ്ടിൽ നിന്നും നഷ്ടമായി. ഇങ്ങനെ ആകെ കവര്‍ന്നത് 15000 രൂപ. തട്ടിപ്പു തിരിച്ചറിഞ്ഞതോടെ യുവാവ് കാര്‍ഡ് ബ്ലോക്ക് ചെയ്തു സൈബര്‍സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. താന്‍ തട്ടിപ്പിന് ഇരയായതിന് ശേഷവും ജോലി ഒഴിവുണ്ടെന്നു കാണിച്ചു സമാനമായ പരസ്യം വീണ്ടും വന്നതായി യുവാവ് പറയുന്നു.