ആലപ്പുഴ : വെള്ളപ്പൊക്കത്തിന് പിന്നാലെ ആലപ്പുഴയേയും കുട്ടനാടിനെയും പ്രതിരോധത്തിലാക്കുന്നത് പാമ്പുകളുടെ ശല്യമാണ്.
മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ വിഷപ്പാമ്പും പെരുമ്പാമ്പും ഉൾപ്പെടെയുള്ളവ കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിൽ പല വീടുകളിലും കുടിയേറിക്കഴിഞ്ഞു. 8 അടി നീളം 40 കിലോയോളം തൂക്കവും വരുന്ന പെരുമ്പാമ്പിനെയാണ് മിത്രക്കേരി സ്രാമ്പിക്കൽ വട്ടച്ചിറ ജോജിയുടെ പുരയിടത്തിലെ കോഴിക്കുട്ടിൽ നിന്നും പിടികൂടിയത്.
മൂന്ന് ദിവസമായി കോഴിക്കൂട്ടിൽ താമസമാക്കിയ പാമ്പ് ജോജിയുടെ 2 കോഴികളെയും അകത്താക്കി. പ്രദേശത്ത് വെള്ളപ്പൊക്കവും ശക്തമായ മഴയും കാരണം പാമ്പിനെ പിടികൂടാൻ നാട്ടുകാർക്കും പേടി. ഒടുവിൽ റാന്നി ഫോറസ്റ്റ് ഓഫീസിൽ നിന്ന് അറിയിച്ചതിനെത്തുടർന്ന് വനസേവകനും പരിസ്ഥിതി പ്രവർത്തകനുമായ പ്രജീഷ് ചമ്പക്കുളം എത്തിയാണ് പാമ്പിനെ പിടികൂടിയത്.
ഇത്തരത്തിൽ മേഖലയിലെ പലവീടുകളും പാമ്പുകൾ കയ്യടക്കി വെച്ചിരിക്കുകയാണ്. മുൻവർഷങ്ങളിലെ പ്രളയങ്ങൾക്ക് ശേഷം വീടുകളിലേക്ക് തിരിച്ചെത്തിയ കുട്ടനാട്ടുകാരെ കാത്തുപലയിടങ്ങളിലും പാമ്പുകളുണ്ടായിരുന്നു. പെരുമ്പാമ്പ് മൂർഖൻ, അണലി തുടങ്ങിയവയെയാണ് പ്രധാനമായും കണ്ടുവരുന്നത്. വെള്ളപ്പൊക്കത്തിന് ശേഷം വീട്ടിലെ തിരികെയെത്തുമ്പോൾ സൂക്ഷിച്ചില്ലായെങ്കിൽ ഒരുപക്ഷെ ജീവൻ തന്നെ അപകടത്തിലായേക്കാമെന്നാണ് കുട്ടനാട്ടുകാർ പറയുന്നത്.