ഇടുക്കി: കോവിഡിനെ തുരത്താൻ കണ്ടെയ്ൻമെൻ്റ് സോണിലെ വീടുകളിൽ കയറിയിറങ്ങി പ്രാർത്ഥന നടത്തിയ പാസ്റ്ററിന് കോവിഡ് സ്ഥിരീകരിച്ചു.
പട്ടുമല സ്വദേശിയായ പാസ്റ്റർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ച പീരുമേട് പഞ്ചായത്തിലെ 13-ാം വാർഡിലെ വീടുകളിലായിരുന്നു പാസ്റ്ററുടെ പ്രാർത്ഥന. കോവിഡ് സ്ഥിരീകരിച്ചയാളുടെ വീട്ടിലെത്തി ഇയാൾ പ്രാർഥന നടത്തുകയായിരുന്നു. രോഗിയുടെ ബന്ധുവാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
താൻ ഹോം ക്വാറൻ്റീനിൽ നിരീക്ഷണത്തിലാണെന്ന് പറഞ്ഞെങ്കിലും ഇത് വകവയ്ക്കാതെയായിരുന്നു പാസ്റ്ററുടെ ഭവന സന്ദർശനവും പ്രാർഥനയും.
നാട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് ഇയാളെ പിടികൂടി. പീരുമേട്ടിലെ ക്വാറൻ്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ഇയാളിൽ നിന്നു കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 25000 രൂപ പിഴ ഈടാക്കി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
ഇയാൾ സന്ദർശനം നടത്തിയ വീട്ടുകാരും ഇയാളുമായി സമ്പർക്കത്തിൽ ആയിരുന്നവരും നിരീക്ഷണത്തിൽ കഴിയേണ്ടി വരും.
അതേസമയം അനുസരണക്കേടിനു സഭ പുറത്താക്കിയ ആളാണ് വിവാദ പാസ്റ്റർ എന്ന വിവരമാണ് പുറത്തു വരുന്നത്. പ്രമുഖ പെന്തകോസ്ത് സഭയിലെ അംഗമായിരുന്നു പാസ്റ്റർ. എന്നാൽ സഭാ നേതൃത്വവുമായി തെറ്റിപിരിഞ്ഞ പാസ്റ്റർ സ്വന്തം നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.