ഡൽഹി: 7000 കിലോമീറ്ററുകൾ താണ്ടി ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷി വർധിപ്പിക്കാൻ റഫാൽ വിമാനങ്ങൾ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇന്ത്യയിലെത്തും. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഇന്ത്യ വാങ്ങിയ വിമാനങ്ങളുടെ ആദ്യ ബാച്ച് അഞ്ച് വിമാനങ്ങൾ ഹരിയാണയിലെ അംബാല വ്യോമസേനാ താവളത്തിലെത്തുന്നത്.
മെറ്റിയോർ എയർ ടു എയർ മിസൈൽ, സ്കാൾപ് മിസൈൽ, ഇന്ത്യ ആവശ്യപ്പെട്ട റഡാർ വാണിങ് റിസീവർ, ലോബാൻഡ് ജാമർ, 10 മണിക്കൂർ ഫ്ളൈറ്റ് ഡാറ്റാ റെക്കോർഡിങ്, ഇൻഫ്രാറെഡ് സെർച്ച് ആൻഡ് ട്രാക്കിങ് സിസ്റ്റം, വിമാനത്തിലെ ഉപകരണങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ കാണാൻ സാധിക്കുന്ന ഡിസ്പ്ലേയുള്ള ഇസ്രയേൽ നിർമിത ഹെൽമെറ്റ് എന്നിവയാണ് വിമാനത്തിനൊപ്പം ഘടിപ്പിച്ചിട്ടുള്ളത്.
വ്യോമസേനാ മേധാവി ആർ.കെ.എസ് ബദൗരിയ നേരിട്ടെത്തി വിമാനങ്ങളെ സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
റഫാൽ യുദ്ധവിമാനങ്ങൾ എത്തുന്നത് പ്രമാണിച്ച് അംബാല വ്യോമസേനാതാവള പരിസരത്ത് ജില്ലാ അധികാരികൾ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
വ്യോമതാവളത്തോടുചേർന്ന് ധുൽകോട്ട്, ബൽദേവ് നഗർ, ഗർണാല, പഞ്ചഘോഡ എന്നീ ഗ്രാമങ്ങളിലാണ് നിരോധനാജ്ഞ.
വ്യോമതാവളത്തിന്റെ മൂന്നുകിലോമീറ്റർ ചുറ്റളവിൽ സ്വകാര്യ ഡ്രോണുകൾ പറത്തുന്നതും ഫോട്ടോയും വീഡിയോയും എടുക്കുന്നതും നിരോധിച്ചിട്ടുണ്ട്.