കലഞ്ഞൂർ(പത്തനംതിട്ട): എൻട്രൻസ് പരീക്ഷാ പരിശീലനത്തിലായിരുന്ന വിദ്യാർഥിനി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്തു. പരീക്ഷയിൽ തോൽക്കുമെന്ന ഭയംകാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന മരണക്കുറിപ്പും കണ്ടെത്തി. കൂടൽ കൈലാസം വീട്ടിൽ വിമുക്തഭടൻ മധുവിന്റെ മകൾ അമൃതയാണ് (19) വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തീകൊളുത്തി മരിച്ചനിലയിൽ കാണപ്പെട്ടത്.
ചൊവ്വാഴ്ച രാത്രിയിൽ ആഹാരം കഴിച്ചശേഷം ഉറങ്ങുന്നതിനായി രണ്ടാം നിലയിലുള്ള മുറിയിലേക്ക് പോയ അമൃതയെ രാവിലെ കത്തിക്കരിഞ്ഞനിലയിലാണ് വീട്ടുകാർ കണ്ടത്. പഠിക്കുന്ന മേശയിൽ ആത്മഹത്യക്കുറിപ്പും അമൃത എഴുതിവെച്ചിട്ടുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
രണ്ടാം നിലയിലുള്ള കിടപ്പുമുറി അടച്ചിട്ട നിലയിലായതിനാൽ ശബ്ദമൊന്നും പുറത്ത് കേട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു. കഴിഞ്ഞ വർഷം പ്ലസ്ടു കഴിഞ്ഞ് സ്വകാര്യ കോച്ചിങ് സെന്ററിൽ എൻട്രൻസ് പരീക്ഷാ പരിശീലനത്തിലായിരുന്നു അമൃത. പഠനത്തിൽ മിടുക്കിയായിരുന്നു. എൻട്രൻസ് പരീക്ഷയിൽ തോൽക്കുമെന്ന പേടിയിലാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് എഴുതിവെച്ചത്.
പഠിക്കുന്ന ബുക്കുകളിലൊക്കെ കുത്തിവരച്ചിട്ട നിലയിലുമായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ശാസ്ത്രീയ കുറ്റാന്വേഷകസംഘവും സ്ഥലത്ത് പരിശോധന നടത്തി. അമ്മ: സരിത, സഹോദരി: പാർവതി.