കൊച്ചി:സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും എൻഐഎ കൊച്ചി ആസ്ഥാനത്ത് എത്തിച്ചു.ഇവരെ എൻഐഎ കോടതിയിൽ ഹാജരാക്കും
പ്രതികൾക്കെതിരെ വലിയ പ്രതിഷേധമാണ് എൻഐഎ ആസ്ഥാനത്ത് നടന്നത്.പ്രതിഷേധക്കാർക്ക് നേരെ ലാത്തിചാർജ് ഉണ്ടായി.സുരക്ഷക്കായി സിആർപിഎഫിന് ഒപ്പം 150 ലധികം പോലീസുകാരെയും ഇവിടെ വിന്യസിചിരുന്നൂ.
സ്വപ്‌നയെയും സന്ദീപിനെയും എത്തിക്കുന്നതിന് മുമ്പേ തന്നെ എൻഐഎ ആസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചിരുന്നു. വൻ പൊലീസ് സേനയെ വിന്യസിച്ചിരുന്നു. എന്നിട്ടും യൂത്ത് കോൺഗ്രസ് അടക്കമുള്ള പ്രതിഷേധക്കാരെ തടുക്കാൻ പൊലീസ് ബുദ്ധിമുട്ടി. പലരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇന്നലെ രാത്രി പിടിയിലായ സ്വപ്‌നയെയും സന്ദീപിനെയും കൊണ്ട് ഇന്ന് പുലർച്ചെയാണ് അന്വേഷണ സംഘം റോഡ് മാർഗം കൊച്ചിക്ക് പുറപ്പെടുന്നത്. രണ്ട് വണ്ടികളിലായാണ് സംഘം പുറപ്പെട്ടത്. യാത്രയ്ക്കിടെ വാളയാർ, പാലിയേക്കര, ചാലക്കുടി, കൊരട്ടി, എന്നിവിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. പാലിയേക്കരയിൽ പ്രതിഷേധിക്കാരെ ഒഴിവാക്കാൻ എതിർവശത്തേക്കുള്ള ട്രാക്കിലൂടെയാണ് എൻഐഎ വാഹനവ്യൂഹം സഞ്ചരിച്ചത്. വടക്കഞ്ചേരിക്ക് സമീപം സംഘത്തിലെ ഒരു വാഹനത്തിന്റെ ടയർ പഞ്ചറായി. തുടർന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയാണ് സംഘം യാത്ര തുടർന്നത്