കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
വൈദ്യപരിശോധനയ്ക്കും കോവിഡ് പരിശോധനയ്ക്കുമായാണ് പ്രതികളെ ആശുപത്രിയിൽ കൊണ്ടുവന്നത്. പരിശോധന പൂർത്തിയാക്കിയ ശേഷം ഇരുവരെയും കൊച്ചിയിലെ എൻ.ഐ.എ. ഓഫീസിലേക്ക് കൊണ്ടുപോകും. ഇവിടെവെച്ച് പ്രാഥമികമായി ചോദ്യംചെയ്ത ശേഷം പ്രതികളെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കും.
ഞായറാഴ്ച രാവിലെ 11.15-ഓടെയാണ് പ്രതികളുമായി എൻ.ഐ.എ. വാഹനവ്യൂഹം വാളയാർ അതിർത്തി കടന്നത്. ഇതിനിടെ, വടക്കഞ്ചേരിക്ക് സമീപം സ്വപ്ന സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ പഞ്ചറായി. തുടർന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയാണ് സംഘം യാത്ര തുടർന്നത്.
യാത്രയ്ക്കിടെ വാളയാർ, പാലിയേക്കര, ചാലക്കുടി, കൊരട്ടി, എന്നിവിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. പാലിയേക്കരയിൽ പ്രതിഷേധിക്കാരെ ഒഴിവാക്കാൻ എതിർവശത്തേക്കുള്ള ട്രാക്കിലൂടെയാണ് എൻ.ഐ.എ. വാഹനവ്യൂഹം സഞ്ചരിച്ചത്