കൊച്ചി: 6 മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ആക്രമിച്ച സംഭവത്തിൽ എറണാകുളം ജില്ലാ ശിശുക്ഷേമസമിതി ഇടപെട്ട് പിതാവിനെതിരെ തൃപ്പൂണിത്തുറ പോലീസ് കേസെടുത്തു. കണയന്നൂർ താലൂക്ക് തിരുവാങ്കുളം വില്ലേജിൽ കേശവൻ പടി റബാൻ കുന്ന് റോഡിൽ വടകയ്ക്കു താമസിക്കുന്ന ആനന്ദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതിന്റെ ചിത്രങ്ങൾ അടക്കം ഉള്ള പരാതി ലഭിച്ചതിനെ തുടർന്ന് എറണാകുളം ജില്ല ശിശുക്ഷേമ സമിതി പ്രതിനിധികൾ വെള്ളിയാഴ്ച രാവിലെ കുട്ടി താമസിക്കുന്ന റബാൻ കുന്ന് റോഡിലെ വീട്ടിൽ എത്തിയത്.
മദ്യലഹരിയിലായിരുന്ന പ്രതി വളരെ മോശമായിട്ടാണ് ശിശുക്ഷേമസമിതി ഭാരവാഹികളോടും ആശാ വർക്കറോടും ജനപ്രതിനിധികളോടും പ്രതികരിച്ചത്. പിതാവിന്റെ മർദ്ദനത്തെ തുടർന്ന് ഒരു മാസത്തോളം കാലം കുട്ടി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ജനറൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിന്റെ മൂന്നാം ദിവസം ആണ് കുട്ടി ക്രൂരമായി വീണ്ടും പിതാവിനാൽ ആക്രമിക്കപ്പെട്ടത്.
എറണാകുളം ജില്ലാ ശിശുക്ഷേമസമിതി
വൈസ് പ്രസിഡന്റ് അഡ്വ.കെ എസ് അരുൺകുമാർ
സെക്രട്ടറി അഡ്വ.സുനിൽ ഹരീന്ദ്രൻ, ട്രഷറർ പ്രൊഫ. ഡി. സലീം കുമാർ, സമിതി അംഗങ്ങളായ ജയ പരമേശ്വരൻ, കെ. കെ പ്രദീപ് കുമാർ എന്നിവരാണ് കുട്ടിയുടെ വീട്ടിലെത്തിയത്. തൃപ്പൂണിത്തുറ നഗരസഭ കൗൺസിലർ മഞ്ജു ബിനു, ആശ വർക്കർ ജിനിമോൾ, അംഗൻവാടി ടീച്ചറായ പ്രിൻസി ടീച്ചർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
തുടർന്ന് കുഞ്ഞിന്റെ അമ്മയെ നേരിൽ കണ്ട് വിശദാംശങ്ങൾ ആരാഞ്ഞു. ആദ്യം മർദ്ദന വിവരം പുറത്തു പറയാൻ മടിച്ച കുട്ടിയുടെ അമ്മ, പിതാവിനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം താനും കുട്ടിയും നേരിട്ട മർദ്ദനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് കുട്ടിക്ക് പരിശോധനയും ചികിത്സയും ഉറപ്പുവരുത്തി. കുട്ടിക്ക് മെച്ചപ്പെട്ട ഏതുതരം ചികിത്സ ഉറപ്പു വരുത്തുമെന്നും
സർക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ശിശുക്ഷേമസമിതി അറിയിച്ചു. അങ്കമാലിയിൽ പിതാവിന്റെ ആക്രമണ നിരയായ കുട്ടി സുഖ പ്രാപിക്കുന്നതിനിടയിൽ ആണ് തിരുവാങ്കുളത്തെ കുട്ടിയും പിതാവിനാൽ ആക്രമിക്കപ്പെട്ടത്.
കുട്ടികൾക്കെതിരായ ഏത് തരം അതിക്രമങ്ങളെയും തടയാൻ സമൂഹ മനസ്സാക്ഷി ഉണരണം. കുട്ടികൾക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കരുത്. ഇത്തരം സംഭവങ്ങൾക്ക് നേതൃത്വം നൽകുന്നവർ നാടിന് അപമാനമാണെന്നും ശിശുക്ഷേമ സമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു.