തിരുവനന്തപുരം: ഒരു വയസ്സു പ്രായമുള്ള ഇരട്ടക്കുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വട്ടപ്പാറ പ്രശാന്ത് നഗറിൽ ആര്യാ ഭവനിൽ ആര്യ ദേവനെ (23) യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആര്യയുടെ ഭർത്താവ് തിരുവല്ലം പാച്ചല്ലൂർ കുമിളി ലൈനിൽ വത്സലാഭവനിൽ പ്രദീപ് എന്ന് വിളിക്കുന്ന രാജേഷ് കുമാറി (32) നെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്യയുടെ മക്കൾ: ഹർഷൻ, ഹർഷിത്.
ബുധൻ രാത്രി 11 മണിയോടെ കുട്ടികളുടെ കരച്ചിൽ കേട്ട് ആര്യയുടെ അമ്മയും സഹോദരിയും വാതിലിൽ തട്ടി വിളിച്ചിട്ടും തുറക്കാത്തത്തിനാൽ വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് ആര്യയെ മരിച്ച നിലയിൽ കാണുന്നത്. ആര്യയെ വിവാഹം കഴിക്കുമ്പോൾ രാജേഷിന് മറ്റൊരു ഭാര്യ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അതിന്റെ പേരിൽ വഴക്ക് പതിവായിരുന്നു. രാജേഷുമായി പിണക്കത്തിലായ ആര്യ ഒൻപത് മാസമായി അച്ഛന്റെ വീട്ടിലായിരുന്നു.
ആഴ്ചകൾക്കു മുൻപ് രാജേഷ് രാത്രിയിൽ ആര്യയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു ബഹളം വച്ചെന്ന് ആര്യയുടെ ബന്ധുക്കൾ പറയുന്നു. ഫോണിൽ കൂടി രാജേഷ് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഒരു സ്ത്രീയുമായി നിയമപരമായി ബന്ധം നിലനിൽക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ വട്ടപ്പാറ സിഐ ടി.ബിനുകുമാർ, എസ്ഐമാരായ സലിൽ, ബാബു സാബത്ത്, എഎസ്ഐ ഷാ, സിവിൽ പൊലീസ് ഓഫിസർമാരായ ഷമീർ, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് മെഡിക്കൽ കോളജിൽനിന്ന് രാജേഷിനെ അറസ്റ്റ് ചെയ്തത്.