ന്യൂഡൽഹി: പരീക്ഷ റദ്ദാക്കിയതും മൂല്യനിർണയ രീതിയും അടക്കം സിബിഎസ്ഇയുടെ നിർദേശം പൂർണമായും അംഗീകരിച്ച് സുപ്രീം കോടതി. ഇതോടെ, ജൂലൈ 1 മുതൽ 15 വരെ പ്രഖ്യാപിച്ചിരുന്ന പരീക്ഷയുമായി ബന്ധപ്പെട്ട മുഴുവൻ ഹർജികളും കോടതി റദ്ദാക്കി. ഐസിഎസ്ഇയുടെ കാര്യത്തിൽ പ്രത്യേക വിജ്ഞാപനം ഇറക്കാൻ കൗൺസിലിനോടു നിർദേശിച്ചു. ഐസിഎസ്്ഇ, ഐഎസ്സി പരീക്ഷകളുടെ മൂല്യനിർണയ രീതി വ്യത്യസ്തമായിരിക്കുമെന്ന കൗൺസിൽ വാദം കോടതി അംഗീകരിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മൂല്യനിർണയത്തിന് ഒരേ രീതിയാണ്. മുഴുവൻ വിഷയവും എഴുതിയവർക്ക് അതിനനുസരിച്ചു മാർക്ക്. മൂന്നിൽ കൂടുതൽ പരീക്ഷകൾ എഴുതിയിട്ടുള്ള വിദ്യാർഥികൾക്കു ഏറ്റവും മികച്ച മാർക്ക് നേടിയ മൂന്നു വിഷയങ്ങളിലെ ശരാശരി മാർക്ക് പരീക്ഷ റദ്ദാക്കിയ വിഷയങ്ങൾക്കു നൽകും. മൂന്നു പരീക്ഷ മാത്രം എഴുതിയവർക്കു ഏറ്റവും മികച്ച മാർക്കു ലഭിച്ച രണ്ടു വിഷയങ്ങൾക്കു ലഭിച്ച മാർക്കായിരിക്കും റദ്ദാക്കിയ വിഷയങ്ങൾക്കു ലഭിക്കുക. പുതിയ അസെസ്മെന്റ് സ്കീം അനുസരിച്ചുള്ള സിബിഎസ്ഇ, ഐസിഎസ്ഇ ഫലം ജൂലൈ 15നകം. സിബിഎസ്ഇ 12–ാം ക്ലാസിലേക്കു വീണ്ടും പരീക്ഷ ഓപ്റ്റ് ചെയ്യുന്നവർക്കു സാഹചര്യം മെച്ചപ്പെടുമ്പോൾ പരീക്ഷ എഴുതാം.
Supreme court accepts CBSE notification, cancellation of exams.