കോട്ടയം: ശബരിമലയില്‍ മിഥുനമാസ പൂജയ്ക്കു ഭക്തരെ അനുവദിക്കില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഉത്സവം വേണ്ടെന്നു വച്ചതായും വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി. തന്ത്രി മഹേഷ് മോഹനര്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.
തന്ത്രിയോട് ആലോചിച്ച ശേഷമാണു ഭക്തരെ പ്രവേശിപ്പിക്കാമെന്നു നേരത്തേ തീരുമാനമെടുത്തതെന്നാണു ദേവസ്വം ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ക്ഷേത്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മതനേതാക്കളുമായും സംഘടനാ നേതാക്കളുമായും സംസാരിച്ചിരുന്നു. എല്ലാവരും തീരുമാനത്തോട് അനുകൂലിച്ചു. എന്നാൽ രോഗവ്യാപന സാധ്യത നിലനിൽക്കുന്നതായി ചിലർ ചൂണ്ടിക്കാട്ടി.’– മന്ത്രി പറഞ്ഞു.
‘കഴിഞ്ഞ മാസത്തെ ശാന്തമായ സ്ഥിതിയല്ല ഇപ്പോൾ. ഈ മാസം സംസ്ഥാനത്ത് കോവിഡ് സ്ഥിതിഗതികൾ മോശമാണ്. ദർശനത്തിനെത്തുന്ന ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ ക്ഷേത്രത്തിലെ എല്ലാവരും ക്വാറന്റീനിൽ പോകേണ്ടി വരും. ഈ പശ്ചാത്തലത്തിൽ ഉത്സവം ഒഴിവാക്കാനാണ് ആലോചിക്കുന്നത്. നേരത്തെ ദേവസ്വം ബോർഡ് ചോദിച്ചപ്പോൾ ഉത്സവത്തിനു തീയതി താൻ തന്നെയാണു കുറിച്ചു നൽകിയത്’– ശബരിമല തന്ത്രി മഹേഷ് മോഹനര് പറഞ്ഞു.
മിഥുനമാസ പൂജയ്ക്കു 14നു ശബരിമല ക്ഷേത്രം തുറക്കുമ്പോൾ ഭക്തരെത്തുന്നതു വിലക്കണമെന്നും 19 മുതലുള്ള ഉത്സവം മാറ്റിവയ്ക്കണമെന്നും തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനിക്കു കത്തു നൽകിയിരുന്നു. എന്നാൽ തന്ത്രിയോട് ആലോചിച്ച് അദ്ദേഹത്തിന്റെ കൂടി സമ്മതത്തോടെയാണ് ഉത്സവം തീരുമാനിച്ചതെന്നും സംശയം ദൂരീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ തന്ത്രിയുമായി ചർച്ച നടത്തുമെന്നും േദവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. തന്ത്രിയുടെ അഭിപ്രായം മാനിക്കുമെന്നു മന്ത്രിയും നേരത്തെ വ്യക്തമാക്കി.
സുരക്ഷ മുൻനിർത്തിയാണ് പുതിയ നിർദേശമെന്നു തന്ത്രി ‘മനോരമ’യോടു പറഞ്ഞു. ‘സ്ഥിതി അനുകൂലമെങ്കിൽ ഉത്സവം നടത്താമെന്നു തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ ശാന്തമല്ലാത്തതിനാൽ മാറ്റിവയ്ക്കുന്നതാകും ഉചിതം.’ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ യാതൊരു രാഷ്ട്രീയ സമ്മർദവുമില്ലെന്നും തന്ത്രി ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
ശബരിമല ഉത്സവം ഉപേക്ഷിച്ചു,മിഥുനമാസ പൂജയ്ക്കു ഭക്തരെ അനുവദിക്കില്ലെന്നും ദേവസ്വം മന്ത്രി
By
June 11, 2020 12:57 pm