മാന്നാർ: വെള്ളത്താൽ ചുറ്റപ്പെട്ട പ്ലാസ്റ്റിക് കൂരക്കടിയിൽ അന്തിയുറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്ന
വയോധികയുടെ കുടുംബത്തിന് വീട് നിർമാണത്തിനായി ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട വസ്തു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബം പഞ്ചായത്ത് ഓഫീസ് പടിക്കൽ ഉപവാസം നടത്തി. മാന്നാർ പഞ്ചായത്ത് പത്താം വാർഡിൽ നന്ത്യാട്ട് ചിറയിൽ (പള്ളിയമ്പിൽ) രോഹിണിയും കുടുംബവുമാണ് പഞ്ചായത്ത് ഓഫീസ് പടിക്കലിൽ ഉപവസിച്ചത്.
കഴിഞ്ഞ ദിവസം ഈ കുടുംബത്തിന്റെ ദുരിതം മാധ്യമങ്ങൾ വർത്തയാക്കിയിരിന്നു വാർത്ത ശ്രദ്ധയിൽ പെട്ട സജി ചെറിയാൻ എംഎൽഎ അടിയന്തിരമായി വിഷയത്തിൽ ഇടപെടുകയും കരുണ മിഷൻ വീട് നിർമിച്ചു നൽകുമെന്നും പറഞ്ഞിരുന്നു. അപ്പോൾ തന്നെ വസ്തു ഡാറ്റാ ബാങ്കിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണം എന്ന് വേണ്ടപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകിയിരുന്നു. വീട് നിർമാണത്തിന് അനുമതി നിഷേധിച്ച പഞ്ചായത്ത് ഭരണസമിതി മാപ്പ് പറയുക, സമ്പൂർണ ഭവന പദ്ധതിയിൽ കുടുംബത്തെ ഉൾപ്പെടുത്താതിരുന്ന ഉദ്യോഗസ്ഥരെ നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസം.
പരിപാടി സി പി ഐ എം ഏരിയാ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരൻ ഉദ്ഘാടനം ചെയ്തു. സി പി സുധാകരൻ അധ്യക്ഷനായി. പി എൻ ശെൽവരാജൻ, കെ എം സഞ്ജു ഖാൻ, ബികെ പ്രസാദ്, ബെറ്റ് സി ജിനു, പി എ അൻവർ, , സലിം പടിപ്പുരയ്ക്കൽ, വി ആർ ശിവ പ്രസാദ്, ഡോ. ഗംഗാദേവി എന്നിവർ സംസാരിച്ചു.