തിരുവനന്തപുരം: സെമി ഹൈസ്പീഡ് റെയില്‍പാതക്കായി ഭൂമി എറ്റടുക്കല്‍ നടപടി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. 1,226 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഇതില്‍ 200 ഹെക്ടര്‍ ഭൂമി റെയില്‍വേയുടെ കൈവശമുണ്ട്. ബാക്കിയുള്ളവ ഏറ്റെടുക്കാനാണ് നടപടികള്‍ തുടങ്ങുന്നത്.
തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡ് വരെ 532 കിലോമീറ്റര്‍ നീളത്തില്‍ അതിവേഗ റെയില്‍പാത നിര്‍മിക്കാന്‍ അറുപത്തിയാറായിരം കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. പദ്ധതി നടപ്പായാല്‍ മൂന്ന് മണിക്കൂര്‍ സമയംകൊണ്ട് തിരുവനന്തപുരത്തു നിന്നും കാസര്‍ഗോട്ട് എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ പത്ത് സ്റ്റേഷനുകളാണുണ്ടാവുക. ട്രെയിന്‍ കോച്ചുകള്‍ക്ക് ആഗോള നിലവാരമുണ്ടാകും. സ്റ്റേഷനുകളിലെ സൗകര്യങ്ങളും മികച്ചതായിരിക്കും. സെമി ഹൈസ്പീഡ് റെയില്‍ യാഥാര്‍ത്ഥ്യമായാല്‍ റോഡുകളിലെ തിരക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ദിവസം 7500 കാറുകളെങ്കിലും റോഡില്‍ ഇറങ്ങില്ല. അഞ്ഞൂറോളം ചരക്കു ലോറികള്‍ റെയില്‍ മാര്‍ഗ്ഗമുള്ള ചരക്കുനീക്കത്തിലേക്ക് മാറും. ദേശീയ പാതകളിലെ അപകടം കുറയ്ക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.
സൗരോര്‍ജം പോലെ, ഹരിതോര്‍ജം ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കാനാണ് ഉദ്ദേശം. പുതിയ പാതയുടെ നിര്‍മാണഘട്ടത്തില്‍ വര്‍ഷം അരലക്ഷം പ്രദേശവാസികള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പദ്ധതി പൂര്‍ത്തിയായാല്‍ ഉദ്ദേശം പരോക്ഷ തൊഴില്‍ ഉള്‍പ്പെടെ 11,000 പേര്‍ക്ക് ജോലി ലഭിക്കും.