നിലയ്ക്കല്‍: തുലാമാസ പൂജകള്‍ക്കായി ഇന്ന് വൈകിട്ട് ശബരിമല നട തുറക്കാനിരിക്കെ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ തടയുന്നതിന് വേണ്ടി നിലയ്ക്കലില്‍ ശബരിമല സംരക്ഷണ സമിതി ഒരുക്കിയിരുന്ന സമരപ്പന്തല്‍ പൊലീസ് പൊളിച്ചു നീക്കി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് എ.ഡി.ജി.പി അനന്തകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ആളുകളെ ഒഴിപ്പിച്ച ശേഷം പൊലീസ് സമരപ്പന്തല്‍ പൊളിച്ചു നീക്കിയത്.
ചരിത്രപരമായ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് യുവതികളായ ഭക്തരെത്തിയാല്‍ അവര്‍ക്ക് സുരക്ഷയോരുക്കാന്‍ നിലയ്ക്കിലിലും പമ്പയിലും വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചു. പന്തല്‍ പൊളിക്കുന്നത് തടയാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിവീശി. ചില പ്രതിഷേധക്കാരെ അറസ്റ്റുചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രാവിലെ നിലയ്ക്കലില്‍ സംഘര്‍ഷമുണ്ടായി.
രണ്ടു ബറ്റാലിയന്‍ വനിതാ പൊലീസിനെ നിലയ്ക്കലും പമ്പയിലുമായി വിന്യസിച്ചിട്ടുണ്ട്. അതേസമയം, തന്ത്രി കുടുംബത്തിന്റെ പ്രാര്‍ത്ഥനായജ്ഞം പമ്പയില്‍ നടക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങള്‍ ഒന്നും തന്നെ പമ്പയിലേക്ക് കടത്തിവിടുന്നില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ പമ്പ വരെ സര്‍വീസ് നടത്തുന്നുണ്ട്.
ഇന്നലെ രാത്രി നിലയ്ക്കലില്‍ വാഹനം തടഞ്ഞ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തീര്‍ത്ഥാടകരെ ഇന്നുച്ചയ്ക്കു ശേഷമേ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്നിധാനത്തെത്തിയിട്ടുണ്ട്. ഇന്ന് 11 മണിക്ക് അവലോകന യോഗം ചേരും. ശബരിമലയിലെ ഒരുക്കങ്ങള്‍ മന്ത്രി വിലയിരുത്തും.
ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ ആരും തടയില്ലെന്നും തടഞ്ഞാല്‍ അത് ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്‌റ പറഞ്ഞു. കോടതി ഉത്തരവ് നടപ്പാക്കുകയാണ് പൊലീസിന്റെ ജോലി. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഡി.ജി.പി പറഞ്ഞു. ഐ.ജി മനോജ് എബ്രഹാം ശബരിമലയില്‍ എത്തിയിട്ടുണ്ട്. ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് അദ്ദേഹവും പറഞ്ഞു.