Breaking News

ജീവയെ കൊലപ്പെടുത്തിയത് ഭർത്താവും മാതാവും ചേർന്നെന്ന് സൂചന;തേക്കടി കൂട്ടമരണം കൊലപാതകമെന്ന നിഗമനത്തിലേക്ക്

ഇടുക്കി: തേക്കടിയിലെ ഹോംസ്‌റ്റേയിൽ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന നിഗമനത്തിലേക്ക് പോലീസെത്തുന്നു.തിരുവനന്തപുരം ആഴൂർ പെരിങ്കുഴി കരിക്കാട്ടുവിള പ്രമോദ് പ്രകാശ് (വിഷ്ണു-40), മാതാവ് ശോഭന (60), വിഷ്ണുവിന്‍റെ രണ്ടാം ഭാര്യ ചെന്നൈ കാഞ്ചിപുരം സപ്തഗിരി നഗറിൽ ജീവ അശോക് (39) എന്നിവരെയാണ് ഞായറാഴ്ച്ച ഉച്ചയോടെ ഹോംസ്‌റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവയെ കൊലപ്പെടുത്തിയ ശേഷം പ്രമോദും മാതാവും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന നിഗനത്തിലേക്കാണ് പൊലീസ് എത്തുന്നത്. 
 
മൂവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മൂന്നു മാസത്തോളമായി തേക്കടിയിലെ ലോഡ്ജിൽ താമസിക്കുകയായിരുന്നു മൂവരും. ഇരുവരും വിവാഹിതരായിട്ടില്ലെന്നും സൂചനയുണ്ട്. ജീവയുടെ കഴുത്തിൽ കണ്ട പാടാണ് സംഭവം കൊലപാതകമാണെന്ന സൂചന നൽകുന്നത്. കഴുത്ത് മുറുക്കി കൊലപ്പെടുത്തിയതിനു സമാനമായ പാടുകളാണ് ജീവയുടെ കഴുത്തിൽ കണ്ടെത്തിയത്. 

ശോഭനയുടെ കൈയിൽ മുറിവും കണ്ടെത്തിയിട്ടുണ്ട്. ജീവയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയ ശേഷം പ്രമോദും ശോഭനയും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന സൂചനകളാണ് പൊലീസിനു ലഭിക്കുന്നത്. മുറി ഉള്ളിൽ നിന്നും പൂട്ടിയതിനാൽ പുറത്തുനിന്നുള്ളവർ കൊലനടത്താൻ സാധ്യതയില്ലെന്നും പൊലീസ് വിലയിരുത്തുന്നു.

മൂവരും തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നതായുള്ള വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശികളായ ജീവയുടെ കുടുംബത്തിന് കമ്പം പുതുപ്പെട്ടിയിൽ വസ്തുവകയുണ്ടായിരുന്നു. ഇതിനു പുറമേ കുമളി കേന്ദ്രീകരിച്ച് വസ്തു വാങ്ങുന്നതിനായി ഇവർ പലരെയും സമീപിച്ചിരുന്നു. ബ്രോക്കർമാരുമായും ബന്ധപ്പെട്ടിരുന്നു.

മൂന്നു മാസമായി രണ്ട് കാറുകളിലായിട്ട് ഇവർ പലയിടങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. വസ്തു വാങ്ങാനുള്ള സാമ്പത്തിക തർക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന സൂചനകളിലാണ് പൊലീസ്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രേമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. അതേസമയം മൂവരുടെയും ഫോൺ കോളുകൾ പൊലീസ് പരിശോധിച്ചു വരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top